ബോയ്കോട്ട് നെറ്റ്ഫ്ലിക്സ്, ബാൻ മഹാരാജ ഫിലിം, ആമിർ ഖാൻ എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങാണ്. സിദ്ധാർഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം വൈആർഎഫ് എൻ്റർടെയ്ൻമെന്റിന്റെ കീഴിൽ ആദിത്യ ചോപ്രയാണ് നിർമ്മിച്ചിരിക്കുന്നത്. ശാലിനി പാണ്ഡെ, ശർവാരി വാഹ്, ജയ്ദീപ് അഹ്‌ലവത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
1862 ലെ മഹാരാജ് അപകീർത്തിക്കേസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യാതൊരുവിധ പ്രൊമോഷനുമില്ലാതെയാണ് ചിത്രം റിലീസിനെത്തുന്നത്. ജയ്ദീപും ജുനൈദുമുള്ള ഒരു പോസ്റ്റർ ഒഴികെ ചിത്രത്തിൻ്റേതായി ടീസറോ ട്രെയ്‌ലറോ ഒന്നും നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുൽജി എന്ന കഥാപാത്രമായാണ് ജുനൈദ് ചിത്രത്തിലെത്തുന്നത്.
വിഎച്ച്പി നേതാവ് സാധ്വി പ്രാചിയും മഹാരാജ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി വാദിച്ച ഒരു പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ കർസൻദാസ് മുൽജിയുടെ ജീവിതെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. മുംബൈയിലെ എൽഫിൻസ്റ്റൺ കോളേജിലെ വിദ്യാർത്ഥിയും പണ്ഡിതനും ദാദാഭായി നവറോജിയുടെ അനുയായിയുമായ മുൽജി വിധവ പുനർവിവാഹത്തെക്കുറിച്ച് എഴുതുകയും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുകയും സമൂഹത്തിൽ നവോത്ഥാനത്തിനായി പോരാടുകയും ചെയ്തു. മതനേതാക്കളെയും സന്യാസിമാരെയും മോശമായി ചിത്രീകരിച്ചിരിക്കുന്നവെന്ന പേരിൽ ചിത്രത്തിനെതിരെ ഹിന്ദു സംഘടനകൾ നേരത്തെ വിമർശനമുയർത്തിയിരുന്നു. മുൻപ് ആമിർ ഖാൻ നായകനായെത്തിയ ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിനെതിരെയും ബഹിഷ്കരണാഹ്വാനം നടന്നിരുന്നു.
© Copyright 2025. All Rights Reserved