ബ്രിട്ടനിൽ പെട്രോൾ വിൽപനയിൽ അമിതവിലയീടാക്കി പകൽക്കൊള്ള നടത്തുന്ന പെട്രോൾ സ്റ്റേഷനുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികൾ വരുന്നുവെന്ന ആശ്വാസകരമായ റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം തങ്ങളുടെ വിലയും ലാഭവും പ്രസിദ്ധീകരിക്കാത്ത പെട്രോൾ സ്റ്റേഷനുകൾക്കെതിരെ കടുത്ത നടപടികൾ വന്നേക്കും. പെട്രോൾ സ്റ്റേഷനുകൾ അമിത ലാഭമീടാക്കുന്നുവെന്ന പരാതികൾ വർധിക്കുന്നതിനിടെയാണ് ഇവർ വിലയും ലാഭവും പ്രസിദ്ധീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എനർജി സെക്രട്ടറി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്.ഇത്തരത്തിൽ വിവരങ്ങൾ പ്രദർശിപ്പിക്കാത്ത പെട്രോൾ സ്റ്റേഷനുകളുടെ പ്രതിദിന വ്യാപാരത്തിന്റെ അഞ്ച് ശതമാനം പിഴയായി ഈടാക്കാനാണ് ഗവൺമെന്റ് നീക്കം നടത്തുന്നത്. മോട്ടോറിസ്റ്റുകളെ അമിതവിലയാൽ ചൂഷണം ചെയ്യുന്ന പെട്രോൾ സ്റ്റേഷനുകളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം പുതിയ നീക്കമനുസരിച്ച് കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അഥോറിറ്റിക്ക് ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. തങ്ങൾക്ക് കൈവരുന്ന ഇളവുകളും മറ്റും വിലക്കുറവിന്റെ രൂപത്തിൽ കസ്റ്റമർമാരിലേക്ക് പകരാൻ വഴങ്ങാത്ത പെട്രോൾ സ്റ്റേഷനുകളെ കർക്കശമായി നിയന്ത്രിക്കാനും വേണമെങ്കിൽ അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കാനുമുള്ള അധികാരം റെഗുലേറ്റർക്ക് നൽകുന്ന രീതിയിൽ നിയമമാറ്റം വരാൻ പോകുന്നുവെന്നാണ് എനർജി സെക്രട്ടറി ക്ലെയർ കൊടിനോ സ്ഥിരീകരിച്ചിരിക്കുന്നത്.ഷെൽ, മൊട്ടോ-വേ തുടങ്ങിയ കമ്പനികൾ ലാഭവും പമ്പിലെ വിലയും തമ്മിലുള്ള അന്തരം വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണെന്നും എനർജി സെക്രട്ടറി എടുത്ത് കാട്ടുന്നു. പെട്രോൾ-ഡീസൽ വില പരിധിയില്ലാതെ കൂട്ടുന്ന പെട്രോൾ സ്റ്റേഷനുകൾക്കായി പ്രത്യേക റെഗുലേറ്റർ വേണമെന്ന് സൺ ന്യൂസ് പേപ്പർ അടക്കമുള്ളവർ കുറച്ച് കാലങ്ങളായി ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നീക്കത്തിന് തൽക്കാലം സർക്കാർ ഒരുങ്ങുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാൽ ന്യായമല്ലാത്ത രീതിയിൽ വില ഈടാക്കുന്ന ഏത് പെട്രോൾ സ്റ്റേഷനുകൾക്ക് നേരെയും കർക്കശമായ നിയന്ത്രണങ്ങളും നടപടികളുമെടുക്കുമെന്നും എനർജി സെക്രട്ടറി മുന്നറിയിപ്പേകുന്നു.യുകെയിലെ മോട്ടോറിസ്റ്റുകൾക്ക് ന്യായമായ നിരക്കിൽ പെട്രോളും ഡീസലും ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്താനായാണ് കോംപറ്റീഷൻ മോണോപ്പൊളി അഥോറിറ്റിക്ക് പുതിയ പവർ കൈമാറുന്നതെന്നും എനർജി സെക്രട്ടറി വിശദീകരിക്കുന്നു. ഇത് പ്രകാരം ഇന്ധന വിലകളും ലാഭവും പ്രസിദ്ധീകരിക്കാൻ എല്ലാ പെട്രോൾ സ്റ്റേഷനുകളും ബാധ്യസ്ഥരാകും. സൂപ്പർമാർക്കറ്റുകൾക്കും പുതിയ നിയമം ബാധകമായിരിക്കും.ആഗോളതലത്തിൽ ഹോൾസെയിൽ ഫ്യൂവൽ വില കുറഞ്ഞിട്ടും അതിന്റെ ഗുണം കസ്റ്റമർമാരിലേക്ക് വിലക്കുറവിന്റെ രൂപത്തിൽ കൈമാറാൻ ബ്രിട്ടനിലെ മിക്ക പെട്രോൾ സ്റ്റേഷനുകളും തയ്യാറായില്ലെന്ന ആരോപണം കഴിഞ്ഞ കുറച്ച് കാലമായി ഉയരുന്നതിനിടെയാണ് ഇവരെ നിലയ്ക്ക് നിർത്താൻ സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.
© Copyright 2023. All Rights Reserved