80 എംപിഎച്ച് വേഗത്തിൽ വീശിയടിക്കുന്ന കാറ്റ്, അതിശക്തമായ മഴ, മഞ്ഞുവീഴ്ച... എല്ലാം ചേർന്ന് ബ്രിട്ടനെ അടിമുടി ആട്ടിയുലച്ച് ഗെരിത്ത് കൊടുങ്കാറ്റിന്റെ താണ്ഡവം. കാലാവസ്ഥ ദുസ്സഹമായതോടെ സ്‌കോട്ട്‌ലണ്ടിൽ പോലീസ് ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു.
ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ വീടുകളിലേക്ക് മടക്കയാത്ര നടത്തുന്ന യാത്രക്കാരെയാണ് ഗെരിത്ത് കൊടുങ്കാറ്റ് ദുരിതത്തിലാക്കിയത്. അതിവേഗത്തിൽ കാറ്റ് വീശുന്നതും, ശക്തമായ മഴയും ചേർന്ന് റോഡ്, റെയിൽ, വ്യോമ, ഫെറി ഗതാഗതം താറുമാറാക്കി. പെർത്ത്ഷയറിലെ ഡാൽനാസ്പിഡലിൽ എ9-ൽ 400 കാറുകളും, ലോറികളും നാല് മണിക്കൂറോളം കനത്ത മഞ്ഞിൽ കുടുങ്ങിയതോടെ ആളുകളോട് യാത്ര ചെയ്യരുതെന്ന് സ്‌കോട്ടിഷ് അധികൃതർ ആവശ്യപ്പെട്ടു.
സ്‌കോട്ട്‌ലണ്ടിലേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇത് പരിഗണിച്ച് യാത്ര ഒഴിവാക്കാനാണ് കസ്റ്റമേഴ്‌സിനോട് ട്രെയിൻ ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ വരെ ചില റെയിൽ യാത്രക്കാർ കുരുങ്ങി കിടന്നതായി റിപ്പോർട്ടുണ്ട്. ഇവരോട് ഹോട്ടൽ ബുക്ക് ചെയ്യാനും, തിരികെ ക്ലെയിം ചെയ്യാനുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ വിലക്കുകൾ വന്നതോടെ 18 വിമാനങ്ങൾ ബ്രിട്ടീഷ് എയർവേസ് റദ്ദാക്കി. അബെർദീൻ, എഡിൻബർഗ്, ഗ്ലാസ്‌ഗോ, ജേഴ്‌സി, മാഞ്ചസ്റ്റർ, ബാഴ്‌സലോണ, ബെർലിൻ, മാഡ്രിഡ്, പാരീസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഇതിൽ പെടും. സ്‌കോട്ട്‌ലണ്ടിലെ കുപാറിൽ വെള്ളപ്പൊക്കത്തെ തുടർന്ന് താമസക്കാരെ വീടുകളിൽ നിന്നും രക്ഷപ്പെടുത്തേണ്ടി വന്നു. സ്‌പെഷ്യലിസ്റ്റ് ബോട്ടുകൾ ഉപയോഗപ്പെടുത്തിയായിരുന്നു രക്ഷാപ്രവർത്തനം. വ്യാഴാഴ്ച വരെ ഒൻപത് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് ഇഞ്ച് വരെ മഴയ്ക്കും, എട്ട് ഇഞ്ച് മഞ്ഞിനും സാധ്യത പറയുന്നുണ്ട്.
© Copyright 2023. All Rights Reserved