ബ്രിസ്റ്റോളിനെ ഞെട്ടിച്ച് 16 വയസ്സുകാരന്റെ കൊലപാതകം. 15 വയസ്സുള്ള രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെയാണ് കത്തിക്കുത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് റോൺസ്ലി പാർക്കിൽ മുഖംമൂടി അണിഞ്ഞെത്തിയ രണ്ട് പേർ ഇരയെ കുത്തിയത്. ഇതിന് ശേഷം ഇവർ സൈക്കിളിൽ രക്ഷപ്പെട്ടു.
കുത്തേറ്റ 16-കാരനെ വാഹനത്തിൽ എത്തിയ ആൾ സഹായിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി തെരുവിൽ കുഴഞ്ഞുവീണു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. രണ്ട് ആൺകുട്ടികളെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് എവോൺ & സോമർസെറ്റ് പോലീസ് പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ അന്വേഷണസംഘം വിശ്രമമില്ലാതെ പ്രവർത്തിച്ച് വരികയാണെന്ന് ബ്രിസ്റ്റോൾ കമ്മാൻഡർ സൂപ്രണ്ട് മാർക്ക് റുനാക്കേഴ്‌സ് പറഞ്ഞു. 'വൈകുന്നേരത്തോടെ രണ്ട് 15-കാരായ ആൺകുട്ടികളെ അറസ്റ്റ് ചെയ്തു. ഇവർ പോലീസ് കസ്റ്റഡിയിലാണ്. പിന്നീട് ചോദ്യം ചെയ്യും. ബുദ്ധിമുട്ടേറിയ സമയത്ത് ഇരയുടെ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ മനസ്സ്', അദ്ദേഹം കൂട്ടിച്ചേർത്തു.നഗരത്തിലെ നോൾ വെസ്റ്റ് മേഖലയിൽ ഏതാനും ആഴ്ച മുൻപ് 15, 16 വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. അന്ന് 15-കാരനായ മേസൺ റിസ്ത്, 16-കാരൻ മാക്‌സ് ഡിക്‌സൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിസ്റ്റോളിൽ വീണ്ടും കത്തിക്കുത്തിൽ ഒരു കുട്ടിയുടെ ജീവൻ പൊലിഞ്ഞതോടെ പ്രദേശവാസികൾ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി.
പാർക്കിൽ പതിവായി തെമ്മാടികളായ ആൺകുട്ടികൾ കൂട്ടം കൂടുന്നതായി പ്രദേശവാസികൾ പറയുന്നു. മയക്കുമരുന്ന് വിൽപ്പന പോലും ഇവിടെ നടക്കുന്നുണ്ട്. കൊല്ലപ്പെട്ട ഇരയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകം നടന്നതോടെ പോലീസിന് തടയാനും, തിരച്ചിൽ നടത്താനും കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ട്.
© Copyright 2023. All Rights Reserved