അമേരിക്കയിലെ ന്യൂ ഓർലീൻസിൽ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീരുത്വമെന്നാണ് പ്രധാനമന്ത്രി ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്.
-------------------aud--------------------------------
പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറ്റിയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം ഭീരുത്വമാണെന്നും ശക്തമായി അപലപിക്കുന്നതായും ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി. 'ഞങ്ങളുടെ പ്രാർഥനകളും ചിന്തകളും ആക്രമണത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പമാണ്. ഈ ദുരന്തത്തിൽ നിന്ന് അവർ കരകയറട്ടെ, അവർക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ'- നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു . അമേരിക്കൻ പൗരനും മുൻ സൈനികനുമായ ഷംസുദ്ദീൻ ജബ്ബാറാണ് വാടകയ്‌ക്കെടുത്ത ട്രക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് ആക്രമണം ഉണ്ടായത്. വിനോദസഞ്ചാരകേന്ദ്രമായ ബർബൺ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലർച്ചെ 3.15-നാണ് ദാരുണമായ ആക്രമണം നടന്നത്.വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവർഷം ആഘോഷിക്കാനായി എത്തിയിരുന്നത്.
സംഭവം ഭീകരാക്രമണമാണെന്നാണ് എഫ്.ബി.ഐയുടെ കണ്ടെത്തൽ. സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ആക്രമി കൊല്ലപ്പെട്ടിരുന്നു. ഷംസുദ്ദീൻറെ വാഹനത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിൻറെ പതാകയും സ്ഫോടക വസ്തുക്കളും തോക്കും കണ്ടെത്തി. ഹൂസ്റ്റനിൽ താമസിക്കുന്ന ഷംസുദ്ദീൻ റിയൽ എസ്റ്റേറ്റ് ഏജൻറാണെന്നും രണ്ട് കേസുകളിൽ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്. യുഎസ് സൈന്യത്തിൽ ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റും ഐടി സ്പെഷ്യലിസ്റ്റുമായി ജോലി ചെയ്ത് വിരമിച്ചയാളാണ് ഇയാൾ. 2007 മുതൽ 2020 വരെയായിരുന്നു ഇയാൾ സൈന്യത്തിൽ പ്രവർത്തിച്ചത്.
© Copyright 2024. All Rights Reserved