ഭൂഗർഭ ഗതാഗത സംവിധാനമായ 'ദുബായ് ലൂപ്' പദ്ധതി നടപ്പാക്കാൻ ഇലോൺ മസ്‌കിന്റെ ബോറിങ് കമ്പനിയുമായി കൈകോർക്കാൻ ദുബായ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി നടപ്പാകുന്നതിലൂടെ ദുബായ് നഗരത്തിൽ പുത്തൻ ഗതാഗത വിപ്ലവം സൃഷ്ടിക്കും.
--------------------------------
പദ്ധതിയുടെ വിശദാംശങ്ങൾ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെളിപ്പെടുത്തി. ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദി ബോറിങ് കമ്പനിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.17 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. മണിക്കൂറിൽ 20,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന തുരങ്കത്തിനായി 11 സ്റ്റേഷനുകൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അത്യാധുനിക മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിക്കാനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ഭൂഗർഭ ലൂപ് ഒരു വേംഹോൾ പോലുള്ള പദ്ധതിയായിരിക്കുമെന്ന് മസ്‌ക് പറഞ്ഞു.'മികച്ച ഗതാഗത സംവിധാനമാണിത്. നിങ്ങൾ നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് വേം ഹോൾ ചെയ്യുന്നു എന്നിരിക്കട്ടെ, ബൂം, നിങ്ങളതാ നഗരത്തിന്റെ മറ്റൊരു കേന്ദ്രത്തിലെത്തി കഴിഞ്ഞു' എന്നാണ് ബോറിങ് സിറ്റികൾ, എഐ, ആൻഡ് ഡോഗ് എന്ന പ്രമേയത്തിലുള്ള സെഷനിൽ ഡബ്ല്യുഡിഎസിനെ അഭിസംബോധന ചെയ്തുകൊണ്ട് മസ്‌ക് പറഞ്ഞത്.
© Copyright 2024. All Rights Reserved