സമൂഹമാധ്യമങ്ങളിൽ തൻറെ പേരിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വിഡിയോയിൽ ആരാധകർക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. ഒരു മൊബൈൽ ഗെയിം ആപ്ലിക്കേഷനെ പിന്തുണച്ച് താരം സംസാരിക്കുന്നതാണ് വിഡിയോ.
തൻറെ മകൾ സാറ ഈ ഗെയിം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായും ഇതിലൂടെ ദിനംപ്രതി 1.8 ലക്ഷം രൂപ സമ്പാദിക്കുന്നതായും ഹിന്ദി ഭാഷയിലുള്ള വിഡിയോയിൽ സചിൻ പറയുന്നുണ്ട്. എന്നാൽ, ഈ വിഡിയോ സൂക്ഷ്മമായി നോക്കിയാൽ താരത്തിൻറെ മോർഫ് ചെയ്ത ദൃശ്യങ്ങളാണെന്ന് വ്യക്തമാകും. ശബ്ദത്തിലും വ്യത്യാസമുണ്ട്.
‘ഈ വിഡിയോ വ്യാജമാണ്. സാങ്കേതിക വിദ്യയെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നു. ഇത്തരം വിഡിയോകൾ, പരസ്യങ്ങൾ, ആപ്പുകൾ എന്നിവയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം’ -സചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സമൂഹമാധ്യമങ്ങൾ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും ചെയ്യണം. വ്യാജ വിഡിയോകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ ദ്രുതഗതിയിൽ നടപടികളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, രശ്മിക മന്ദാന ഉൾപ്പടെയുള്ള നടികളുടെ ഡീപ്ഫോക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
© Copyright 2023. All Rights Reserved