ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നാല് പേർ മരണപ്പെട്ടു. പോലീസുകാരടക്കം നൂറിലേറെ പേർക്ക് പരിക്ക്. സംഭവം നടന്നത് നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലാണ്. സംഘർഷത്തെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഹൽദ്വാനിയിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും സ്കൂളുകൾ പൂട്ടുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
സർക്കാർ ഭൂമിയിൽ അതിക്രമിച്ച് നിർമ്മിച്ചെന്നാരോപിച്ച് മുൻസിപ്പൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് മദ്രസയും ഭൂഗർഭ പള്ളിയും തകർത്തത്. അധികൃതർ പറയുന്നത് ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസ കെട്ടിടം നിർമിച്ചതെന്നാണ്. ഒരു സംഘം ആളുകൾ മദ്രസ പൊളിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പൊലീസിന്‍റേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷത്തിൽ പൊലീസുകാർക്കും മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. നിരോധനാജ്ഞ പ്രഖ്യാപിച്ചതും, ഇന്റർനെറ്റ് വിച്ഛേദിച്ചതും, സ്കൂളുകൾ അടച്ചിട്ടതും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു. ബൻഭൂൽപുര പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ സംഘർഷത്തിൽ ആളുകൾ പൊലീസിന് നേരെ വെടിയുതിർത്തതായും പ്രതിരോധിക്കാൻ പൊലീസ് തിരിച്ച് വെടിവച്ചെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വെടിവയ്പ്പിൽ മൂന്നോ നാലോ പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആൾക്കൂട്ടമെന്നും അതിനെ പൊലീസ് പ്രതിരോധിക്കുകയായിരുന്നു എന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ചു. കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിക്കല്‍ നടപടിയെന്നും ധാമി പറഞ്ഞു. മദ്രസ പൊളിച്ച് മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആകാതിരുന്നതിനാൽ മദ്രസ പൊളിക്കാനുള്ള നടപടിയുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. ഫെബ്രുവരി 14 ന് ഹർജി വീണ്ടും പരിഗണിക്കാനിരിക്കുകയായിരുന്നു.
© Copyright 2025. All Rights Reserved