ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്ര സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണമെന്ന് നിർദ്ദേശം. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അലോട്ട്‌മെന്റ് റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് ടിഎംസി നേതാവിന് നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ എംപി ബംഗ്ലാവ് ഒഴിയാൻ തയ്യാറായില്ല. ഇതോടെ എന്തുകൊണ്ടാണ് സർക്കാർ വസതി ഒഴിയാത്തതെന്ന് വ്യക്തമാക്കി മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 8 ന് അധികൃതർ വീണ്ടും നോട്ടീസ് നൽകി. ജനുവരി 12ന് മറ്റൊരു നോട്ടീസും മഹുവയ്ക്ക് അയച്ചു. 2023 ഡിസംബർ 8 ന് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
ജനുവരി 4 ന് സർക്കാർ വസതിയിൽ തുടരാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി DoE യെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി ടിഎംസി നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ ചില ചാർജുകൾ അടച്ച് ആറ് മാസം വരെ താമസിക്കാൻ നിയമങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സുബ്രമണ്യൻ പ്രസാദ് ചൂണ്ടിക്കാട്ടി. ജനുവരി 7-നകം സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെടുന്ന ഔദ്യോഗിക അറിയിപ്പിനെ ചോദ്യം ചെയ്താണ് മഹുവ കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജി പിൻവലിക്കാൻ മഹുവയെ കോടതി അനുവദിച്ചു, കൂടാതെ വിഷയത്തിന്റെ മെറിറ്റിനെക്കുറിച്ച് ഒരു നിരീക്ഷണവും നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം DoE കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. കുടിയൊഴിപ്പിക്കലിന് മുമ്പ് ഒരു താമസക്കാരന് നോട്ടീസ് നൽകണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നും നിയമാനുസൃതമായി ഹർജിക്കാരനെ ഒഴിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അതിൽ കൂട്ടിച്ചേർത്തു.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുകയും പാർലമെന്റ് വെബ്സൈറ്റിന്റെ യൂസർ ഐഡിയും പാസ്വേഡും ഇയാൾക്ക് പങ്കുവെക്കുകയും ചെയ്തെന്നായിരുന്നു മഹുവയ്ക്കെതിരായ ഗുരുതര ആരോപണം. പിന്നാലെ മഹുവ തന്റെ ലോക്സഭാ പോർട്ടൽ ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. ഡിസംബർ 8-ന് ആണ് എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. പിന്നാലെ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശ പ്രകാരം മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. 'സന്മാർഗികമല്ലാത്ത പെരുമാറ്റം' ആരോപിച്ചായിരുന്നു നടപടി. എത്തിക്‌സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ ആരോപിച്ചു. കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ സഭയിൽ സ്വയം പ്രതിരോധിക്കാൻ അവസരം ലഭിച്ചില്ല. തന്റെ മുൻ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയെയും ബിജെപി എംപി നിഷികാന്ത് ദുബെയെയും ക്രോസ് വിസ്താരം ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. എത്തിക്‌സ് പാനൽ റിപ്പോർട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങൾ പരസ്പര വിരുദ്ധമാണെന്നും മഹുവ വ്യക്തമാക്കിയിരുന്നു.
© Copyright 2023. All Rights Reserved