വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പരാജയപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ.
തിരഞ്ഞെടുപ്പിൽ ബി ജെ പി 100 സീറ്റുകൾ പോലും നേടില്ലെന്നും അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഖാർഗെ അവകാശപ്പെട്ടു. 400 ൽ അധികം സീറ്റുകൾ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകൾ പോലും കടക്കാനാകില്ല. ഇത്തവണ അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും എന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ അവയിൽ ഭൂരിഭാഗവും കെട്ടിക്കിടക്കുകയായിരുന്നു. എന്തുകൊണ്ടാണ് പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്, ഖാർഗെ പറഞ്ഞു.അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. 'മോദിജി ഇവിടെ വന്ന് കോൺഗ്രസ് പദ്ധതികൾ നിർത്തിവയ്ക്കുന്നുവെന്ന് ആരോപിക്കും. നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്?. പൊതുജനങ്ങൾ ഇതിനെല്ലാം തക്ക മറുപടി നൽകും,' അദ്ദേഹം പറഞ്ഞു. അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഖാർഗെ പറഞ്ഞു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനാധ്വാനം ചെയ്ത നാടാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അമേഠി കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ മണ്ഡലം നഷ്ടമായി.
റായ്ബറേലിയിൽ നിന്നാണ് സോണിയാ ഗാന്ധി വിജയിച്ചത്. എന്നിരുന്നാലും ഇത്തവണ അവർ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. പരാജയം സമ്മതിച്ചതിനാലാണ് സോണിയയുടെ രാജ്യസഭാ നാമനിർദ്ദേശം എന്നാണ് ബി ജെ പിയുടെ പരിഹാസം. അതേസമയം രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി രംഗത്തെത്തി. രാഹുലിനെ സ്വാഗതം ചെയ്യുന്നത് ആളൊഴിഞ്ഞ തെരുവുകളാണെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം ഗാന്ധി കുടുംബവും രാഹുലും നിരസിച്ചതിൽ അമേഠിയിലെ രാമഭക്തരും രോഷാകുലരാണ്. അമേഠിയിൽ വികസനം നിഷേധിക്കപ്പെട്ടവരുടെ രോഷം കോൺഗ്രസും ഗാന്ധി കുടുംബവും അനുഭവിക്കും എന്നും സ്മൃതി പറഞ്ഞു.
© Copyright 2025. All Rights Reserved