വാഷിങ്ടൻ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് മൈക്ക് വാൾട്ട്സ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് വിവരം. യെമനിലെ വിമത് വിഭാഗമായ ഹുതികൾക്കെതിരെയുള്ള യുഎസിൻ്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മൈക്ക് വാൾട്ട്സ് രാജിവച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മൈക്ക് വാൾട്ട്സിന്റെ കുറ്റസമ്മതം. ചാറ്റിൽ ചേർത്ത മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്‌ച സംഭവിച്ചത്.
ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയ വിവരം ദ് അറ്റ്ലാൻ്റിക് മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബർഗാണ് വെളിപ്പെടുത്തിയത്. 'ഹുതി പിസി സ്മോൾ ഗ്രൂപ്പ്' എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ ചേരാൻ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോൾഡ്ബർഗ് പറഞ്ഞിരുന്നു. "ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹുതികൾ തുടർച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തിൽ ഹുതികൾക്കെതിരെ സൈനിക നടപടികൾ ഏകോപിപ്പിക്കുന്നതിന് ഒരു 'ടൈഗർ ടീമിനെ' രൂപീകരിക്കാൻ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്ക് വാൾട്ട്സ്, പ്രിൻസിപ്പൽ ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അലക്‌സ് നെൽസൻ വോങ്ങിനെ ചുമതലപ്പെടുത്തി.
ഹുതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കുറുകൾ മുൻപ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, യുഎസ് വിന്യസിക്കുന്ന ആയുധങ്ങൾ തുടങ്ങിയ വിവരങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹുതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം ആരംഭിച്ചു." - ജെഫ്രി ഗോൾഡ്‌ബർഗ് വെളിപ്പെടുത്തിയിരുന്നു.
© Copyright 2024. All Rights Reserved