യുകെയിലെ വീടുവിലയിൽ ഇടിവ് തുടരുന്നതായി കണക്കുകൾ. രണ്ടുമാസം കൊണ്ട് 13,000 പൗണ്ടിന്റെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. ഈ മാസം പുതുതായി ലിസ്റ്റ് ചെയ്യുന്ന വീടുകൾക്ക് ചോദിക്കുന്ന വിലയിൽ 1.9 ശതമാനം കുറവ് നേരിട്ടതായി വെബ്‌സൈറ്റ് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. നവംബറിൽ 1.7 ശതമാനം ഇടിവ് നേരിട്ട ശേഷമാണ് ഈ പ്രതിഭാസം തുടരുന്നത്.
നവംബറുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബറിൽ പുതുതായി ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ ശരാശരി വിലയിൽ 6996 പൗണ്ടിന്റെ ഇടിവാണുള്ളത്. ഒക്ടോബറിലെ കണക്കുകളുമായി താരതമ്യത്തിൽ 13,054 പൗണ്ടിന്റെ കുറവും നേരിടുന്നു. ഡിസംബറിൽ ലിസ്റ്റ് ചെയ്യുന്ന വീടുകൾക്ക് ശരാശരി ചോദിക്കുന്ന വില 355,177 പൗണ്ടാണെന്നും റൈറ്റ്മൂവ് വ്യക്തമാക്കുന്നു.
വർഷാന്ത്യ ഘട്ടത്തിൽ ചോദിക്കുന്ന വിലയിൽ ഇടിവ് പതിവാണെന്നും പ്രോപ്പർട്ടി വെബ്‌സൈറ്റ് വ്യക്തമാക്കി. ക്രിസ്മസിനുള്ള ഒരുക്കത്തിൽ മടിച്ച് നിൽക്കുന്ന വാങ്ങലുകാരെ ആകർഷിക്കാനാണ് വിൽപ്പനക്കാർ മത്സരക്ഷമമായ നിരക്കുകളിലേക്ക് മാറുന്നത്. ഈ വർഷത്തെ നിരക്ക് കുറവ് കഴിഞ്ഞ 20 വർഷക്കാലത്തെ ശരാശരിയായ 1.5 ശതമാനത്തെ കടത്തിവെട്ടുന്നതാണെന്നും റൈറ്റ്മൂവ് ചൂണ്ടിക്കാണിക്കുന്നു.
വിപണി വീട് വാങ്ങുന്നവർക്ക് അനുകൂലമായി മാറുന്നുവെന്ന സൂചനകളാണ് ഇതിൽ നിന്നും പുറത്തുവരുന്നത്. ഉയർന്ന മോർട്ട്‌ഗേജ് നിരക്കുകൾ ആദ്യമായി വീട് വാങ്ങുന്നവർക്കും, വീട് മാറാൻ താൽപര്യപ്പെടുന്നവർക്കും ഈ വർഷം ഒരു വെല്ലുവിളിയായി അവശേഷിച്ചിരുന്നു. നിലവിലെ ഉയർന്ന വിലയിൽ വീട് വാങ്ങാൻ പറ്റിയ ആളുകളെ കണ്ടെത്താൻ ഭവനഉടമകളും വിഷമിക്കുകയാണ്. ഈ ഘട്ടത്തിലാണ് വീടുകൾക്ക് ചോദിക്കുന്ന വില കുറയ്ക്കാൻ ഉടമകളും തയ്യാറാകുന്നത്. എന്നാൽ ഈ അവസരം പ്രയോജനപ്പെടുത്താൻ എത്രപേർക്ക് കഴിയും എന്നതാണ് നിലവിലെ സാഹചര്യത്തിൽ അറിയാനുള്ളത്.
കാരണം യുകെയിൽ പത്തിൽ നാല് പേരും തങ്ങളുടെ വീട്ട് വാടകയും മോർട്ട്‌ഗേജ് തിരിച്ചടവും താങ്ങാനാവാതെ ബുദ്ധിമുട്ടുന്നുവെന്ന് ഗവൺമെന്റ് ഡാറ്റാ ബോഡിയായ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്‌സിൽ (ഒഎൻഎസ്) നിന്നുള്ള പുതിയ ഡാറ്റ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് പ്രകാരം രാജ്യത്തെ വാടകക്കാരിൽ 46 ശതമാനം പേർ വാടക താങ്ങാനാവാതെ പാടുപെടുന്നുവെന്നും മോർട്ട്‌ഗേജ് ഹോൾഡർമാരിൽ 36 ശതമാനം പേർ തിരിച്ചടവിനായി ബുദ്ധിമുട്ടുന്നുവെന്നുമാണ് ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ ഏറ്റവും പുതിയ കോസ്റ്റ് -ഓഫ്- ലിവിംഗ് സർവേയിലെ കണക്കുകളിലൂടെ ഒഎൻഎസ് ചൂണ്ടി കാട്ടുന്നത്.
© Copyright 2024. All Rights Reserved