ഒടുവിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ സ്ഥിരീകരിക്കുന്നു യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഔദ്യോഗികമായി കടന്നിരിക്കുന്നു. അടുത്ത ബജറ്റിൽ ഈ ചുവപ്പ് മേഖലയിൽ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ഹിമാലയൻ ദൗത്യമാണ് ഇതോടെ ചാൻസലർക്ക് മേൽ വന്നുചേർന്നിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ പാദത്തിൽ പ്രതീക്ഷകളെ മറികടന്ന് സമ്പദ് വ്യവസ്ഥ 0.3% താഴ്ന്നുവെന്ന് വ്യക്തമായതോടെ അടിയന്തര നടപടികൾ കൈക്കൊള്ളാൻ ജെറമി ഹണ്ട് തയ്യാറാകണമെന്ന് ടോറികൾ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇതിന് മുൻപുള്ള മൂന്ന് മാസങ്ങളിൽ 0.1 ശതമാനം കുറഞ്ഞതിന് ശേഷമാണ് ഈ ഇടിവ്. ഇതോടെ സാങ്കേതികമായി സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു. തുടർച്ചയായി രണ്ട് പാദങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. പ്രധാനമന്ത്രി ഋഷി സുനാകിന് ഈ വാർത്ത കനത്ത തിരിച്ചടിയാണ്. സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ തിരിച്ചെത്തിക്കുന്നത് അഞ്ച് മുൻഗണനാ വിഷയങ്ങളിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരു സുപ്രധാന വിഷയം കൂടി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. റെക്കോർഡ് നിരക്കിൽ നടന്ന ഇമിഗ്രേഷൻ മാത്രമാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തിയ ഘടകമെന്നാണ് ഒഎൻഎസ് കണക്കാക്കുന്നത്. പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം ഒഎൻഎസ് ക്രമീകരണങ്ങൾ നടത്തിയപ്പോൾ ഒാരോ വ്യക്തിക്കുമുള്ള ജിഡിപി നാലാം പാദത്തിൽ 0.6 ശതമാനം താഴ്ന്നു. 2022 തുടങ്ങിയ ശേഷം ഇത് ഒരിക്കൽ പോലും മുന്നോട്ട് പോയിട്ടില്ല.
അതേസമയം യുകെ പിഎൽസി 2023-ൽ ഹൃസ്വമായ വളർച്ച കൈവരിച്ചു- 0.1%. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന ബജറ്റ് അവതരണത്തിന് ഒരുങ്ങുന്ന ചാൻസലർ ജെറമി ഹണ്ട് ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. കാര്യങ്ങൾ അൽപ്പം കടുപ്പമാണെങ്കിലും രാജ്യം 'വളവ് തിരിഞ്ഞെന്ന' കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല.
ഉയർന്ന പണപ്പെരുപ്പം വളർച്ചയ്ക്ക് തടസ്സമാണ്. ഇത് പകുതിയാക്കി കുറയ്ക്കുന്നതിനാണ് മുൻഗണന നൽകിയത്. പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം താഴ്ത്തുന്നുണ്ട്. ഈ ഘട്ടത്തിൽ വളർച്ച കുറവാണെന്നതിൽ അതിശയിക്കേണ്ടതില്ല, ഹണ്ട് പറഞ്ഞു.
© Copyright 2023. All Rights Reserved