അടുത്തവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി. 2021 ജനുവരി ആറിന് ട്രംപിന്റെ അനുയായികൾ യു.എസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ കലാപം സൃഷ്ടിച്ചതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്കേർപ്പെടുത്തിയത്.
കലാപങ്ങളുടെയും അക്രമത്തിന്റെയും പേരിൽ ആദ്യമായിട്ടാണ് ഒരു അമേരിക്കൻ പ്രസിഡന്റിന് തെരഞ്ഞെടുപ്പിൽനിന്ന് വിലക്കേർപ്പെടുത്തുന്നത്. അതേസമയം, പ്രതിഭാഗത്തിന് അപ്പീൽ നൽകാനായി ഉത്തരവ് 2024 ജനുവരി നാല് വരെ കോടതി സ്‌റ്റേ ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചാണ്.
വാഷിങ്ടണിലെ സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിലിറ്റി ആൻഡ് എത്തിക്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ കൊളറാഡോയിലെ ഒരുകൂട്ടം വോട്ടർമാർ ചേർന്നാണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട ശേഷം കാപിറ്റോൾ ആക്രമിക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിച്ചതിന് ട്രംപിനെ അയോഗ്യനാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം, ട്രംപിന് വിലക്കേർപ്പെടുത്തിയ വിധിക്ക് കൊളറാഡോ സ്‌റ്റേറ്റിൽ മാത്രമാകും സാധുത. മറ്റു സ്‌റ്റേറ്റുകളിൽ ട്രംപിന് നിലവിൽ വിലക്കുകളില്ല.
കോടതി വിധി തെറ്റായ തീരുമാനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വ്യക്തമാക്കിയ ട്രംപിന്റെ വക്താവ്, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും അറിയച്ചു. റിപ്പബ്‌ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികളിൽ മുൻപന്തിയിലാണ് ഡൊണാൾഡ് ട്രംപ്. പാർട്ടിയിൽ 60 ശതമാനം പിന്തുണയും മുൻ പ്രസിഡന്റിനുണ്ടെന്നാണ് വിലയിരുത്തൽ.
© Copyright 2023. All Rights Reserved