കശ്മീരിലെ രജൗറിയിലുണ്ടായ ഭീകരാക്രമണത്തിൽ ചൈന- പാക് ബന്ധം സംശയിച്ച് സൈന്യം. ഭീകരർ ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമ്മിത ആയുധങ്ങളാണെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ഭീകരർക്ക് കൃത്യമായി പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നത്.
ആയുധങ്ങൾക്ക് പുറമെ, ഭീകരർ ഉപയോഗിച്ച ബോഡിസ്യൂട്ട് കാമറകൾ, ആശയ വിനിമയ ഉപാധികൾ എന്നിവയെല്ലാം ചൈനീസ് നിർമ്മിതമാണെന്നാണ് വിലയിരുത്തൽ. ചൈന പാക്കിസ്ഥാൻ പട്ടാളത്തിന് ഡ്രോണുകൾ, ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയ ആയുധങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ രജൗരിയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ബന്ധം ഉറപ്പിക്കുകയാണ്.
ഇവയെല്ലാം ഭീകരർ ഇന്ത്യൻ സൈന്യത്തിനു നേർക്കുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതായി സേനാവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് നുഴഞ്ഞുകയറുന്നതിന് ഭീകരർ ഉപയോഗിക്കുന്ന സ്‌നിപ്പർ തോക്കുകൾ ചൈനീസ് ടെക്‌നോളജിയിൽ നിർമ്മിതമാണെന്നും സൈന്യം സൂചിപ്പിക്കുന്നു.
ഭീകരർ ഉപയോഗിക്കുന്ന എൻക്രിപ്റ്റഡ് മെസ്സേജിങ് ഉപകരണവും ചൈനീസ് നിർമ്മിതമാണ്. പാക്കിസ്ഥാൻ സൈന്യം നിരന്തരം ചൈനയിൽ നിന്നും ആയുധങ്ങളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇവയെല്ലാം പാക് അധീന കശ്മീരിലെ ഭീകരസംഘടനകൾക്ക് കൈമാറുകയാണെന്നും ഇന്ത്യൻ സൈന്യം സൂചിപ്പിക്കുന്നു.
രജൗറിയിലെ ഭീകരാക്രമണത്തിനു പിന്നിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തയ്ബ എന്നിവയുടെ സഹോദരസംഘടനകളായ പിഎഎഫ്ഇഎഫ്, ടിആർഎഫ് എന്നിവയാണെന്നാണ് സംശയിക്കുന്നത്. പിഎഎഫ്ഇഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തു വന്നിരുന്നു.
രജൗറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചു. പ്രദേശത്ത് ഭീകര പ്രവർത്തനം വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. അതിർത്തിയിലെ സേനാ വിന്യാസത്തിൽ കോട്ടം തട്ടാത്ത വിധത്തിൽ കൂടുതൽ ട്രൂപ്പുകളെ രജൗറി മേഖലയിൽ വിന്യസിക്കാനാണ് നീക്കം.
ഏകദേശം 25-30 പാക്കിസ്ഥാൻ ഭീകരർ മേഖലയിലെ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെയുണ്ടായ ഭീകരാക്രമണമാണ് പ്രദേശത്തെ സ്ഥിതിഗതികൾ പരിശോധിക്കാൻ കരസേനാ ആസ്ഥാനത്തെ പ്രേരിപ്പിച്ചത്. നിലവിൽ കരസേനാ നേതൃത്വം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം കൂടുതൽ ഭീകരവാദ പ്രവർത്തനങ്ങൾ നടന്ന പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾക്ക് സാധ്യതയുണ്ട്. കൂടാതെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഈ ആഴ്ച പ്രദേശം സന്ദർശിച്ചേക്കും. .
ജമ്മു സെക്ടറിലെ നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും സൈന്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങൾ തടയാനാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നത്. ലഡാക്ക് സെക്ടറിൽ നിന്ന് ജമ്മു കശ്മീരിലേക്ക് സൈന്യത്തെ വീണ്ടും വിന്യസിക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും സഹകരണ ശ്രമങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനം കാണുന്നത്.
© Copyright 2023. All Rights Reserved