അടുത്തകാലത്തായി ഫോം ഔട്ടായിരിക്കാം. എന്നാൽ സൂപ്പർ താരം വിരാട് കോഹ് ലിയോടുള്ള ആരാധന എത്രമാത്രം ഉണ്ടെന്ന് കാണണമെങ്കിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി ഗ്രൗണ്ടിൽ വരണം. 13 വർഷത്തിനു ശേഷമുള്ള കോഹ് ലിയുടെ ആദ്യത്തെ ആഭ്യന്തര റെഡ് ബോൾ മത്സരം കാണാൻ ആരാധകർ ഗ്രൗണ്ടിലേക്ക് ഒഴുകി എത്തുന്നതിനാണ് തലസ്ഥാനം സാക്ഷിയായത്.
-------------------aud------------------------------
റെയിൽവേസിനെതിരെ കോഹ് ലി രഞ്ജി കളിക്കുന്നത് കാണാൻ ഏകദേശം 10,000 പേർ എത്തുമെന്നായിരുന്നു ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) കണക്കുകൂട്ടൽ. എന്നാൽ ആ കണക്കുകൂട്ടൽ തെറ്റിച്ച് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തുന്നതാണ് പിന്നീട് കണ്ടത്. കോഹ് ലിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ പ്രകടനം നേരിട്ട് കാണാൻ ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിന്നത്. രഞ്ജി ട്രോഫി മത്സരത്തിന് ഇത്രയുമധികം ആളുകൾ കളി കാണാൻ വരുന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്.ഇന്ന് രാവിലെ കളി ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കോഹ്ലിയുടെ ആരാധകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ തിരക്കുകൂട്ടി. ആദ്യം, ഡിഡിസിഎ ഏകദേശം 6,000 പേരെ ഉൾക്കൊള്ളുന്ന 'ഗൗതം ഗംഭീർ സ്റ്റാൻഡ്' കാണികൾക്കായി തുറന്നുകൊടുത്തു. പക്ഷേ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ 14,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 'ബിഷൻ ബേദി സ്റ്റാൻഡ്' തുറക്കാൻ നിർബന്ധിതരായി. '30 വർഷത്തിലേറെയായി ഞാൻ ഡൽഹി ക്രിക്കറ്റിൽ സജീവമാണ്, പക്ഷേ ഒരു രഞ്ജി ട്രോഫി മത്സരത്തിന് ഞാൻ ഇത്തരം രംഗങ്ങൾ കണ്ടിട്ടില്ല. കോഹ്ലിയുടെ ജനപ്രീതിക്ക് സമാനതകളില്ല എന്ന് ഇത് കാണിക്കുന്നു,'- ഡിഡിസിഎ സെക്രട്ടറി അശോക് ശർമ്മ പിടിഐയോട് പറഞ്ഞു. 'ഗൗതം ഗംഭീർ സ്റ്റാൻഡ്' ഇതിനകം തന്നെ നിറഞ്ഞിരുന്നു. 'ബിഷൻ ബേദി സ്റ്റാൻഡിന്റെ' താഴത്തെ നിര നിറയാൻ അധികം സമയം വേണ്ടിവന്നില്ല. ടോസ് ചെയ്യുമ്പോൾ 12,000ലധികം പേരാണ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. 'കോഹ്ലി, കോഹ്ലി' എന്ന കാതടപ്പിക്കുന്ന ആർപ്പുവിളികളും ആരവങ്ങളും കൊണ്ട് മുഖരിതമായിരുന്നു സ്റ്റേഡിയം. രണ്ടാം സ്ലിപ്പിൽ കോഹ്ലിയെ നിയമിച്ചതോടെ, അദ്ദേഹത്തിന്റെ ഓരോ നീക്കവും കാണികളുടെ ആർപ്പുവിളികൾ ഏറ്റുവാങ്ങി. പന്ത്രണ്ടാം ഓവറിൽ, ഒരു ആരാധകൻ സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ച് കോഹ് ലിയുടെ അടുത്തേക്ക് ഓടി. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പെട്ടെന്ന് കൊണ്ടുപോകുന്നതിന് മുമ്പ്, കോഹ്ലിയുടെ കാലിൽ തൊട്ട് ആണ് ആരാധകൻ മടങ്ങിയത്.
© Copyright 2024. All Rights Reserved