ബ്രിട്ടനിൽ ആരുടെയും കണ്ണിൽ പെടാതെ പന്നിപ്പനി പടരുന്നതായി ആശങ്ക. സ്‌ട്രെയിൻ പ്രതിസന്ധിയായി വളരുന്നതിന് മുൻപ് നിയന്ത്രിച്ച് നിർത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. രാജ്യത്ത് ഇതിന് മുൻപൊരിക്കലും കാണാത്ത സ്‌ട്രെയിൻ ബാധിച്ച രോഗിയെ നോർത്ത് യോർക്ക്ഷയറിലാണ് കണ്ടെത്തിയത്. ഇവിടുത്തെ ജിപി നടത്തിയ പരിശോധനയിലാണ് പന്നിപ്പനി ബാധയാണെന്ന് തിരിച്ചറിയുന്നത്.
ജലദോഷപ്പനി പോലുള്ള ലക്ഷണങ്ങൾ ബാധിച്ച രോഗി വീട്ടിൽ സുഖംപ്രാപിച്ചതായാണ് റിപ്പോർട്ട്. ഈ വ്യക്തിക്ക് വൈറസ് പിടിപെട്ടത് എങ്ങിനെയെന്ന് കണ്ടെത്താൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിക്ക് സാധിച്ചിട്ടില്ല. അന്വേഷണങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ട്. രോഗം പിടിപെട്ട വ്യക്തി പന്നികൾക്കൊപ്പം ജോലി ചെയ്തിട്ടില്ലെന്നാണ് സൂചന. പകരാനുള്ള എല്ലാ വിധ സാധ്യതകളും പരിശോധിക്കുന്നതായി യുകെഎച്ച്എസ്എ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. ഇസബെൽ ഒലിവർ പറഞ്ഞു. എച്ച്1എൻ2 സ്‌ട്രെയിൻ ബാധിച്ച രോഗികളെ മുൻപ് യുഎസിലെ കൺട്രി ഫെയറുകളിൽ നിന്നാണ് കണ്ടിട്ടുള്ളത്. 'ആളുകൾ തമ്മിൽ ചെറിയ തോതിൽ വ്യാപനത്തിന് സാധ്യതയുണ്ട്. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ഈ കൈമാറ്റത്തിന്റെ കാരണം തിരിച്ചറിയാൻ ശ്രമിക്കുകയാണ്', അവർ വ്യക്തമാക്കി.
വൈറസ് ചെറിയ തോതിൽ പടർന്നിട്ടുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സേജ് അംഗവും, കൊവിഡ് മഹാമാരിയിൽ നം.10 ഉപദേശകനുമായിരുന്ന പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫ. ജോൺ എഡ്മണ്ട്‌സ് പറഞ്ഞു. ജലദോഷവും, ചുമയും ബാധിച്ച് എത്തുന്ന ചെറിയൊരു ശതമാനം രോഗികളെ മാത്രമാണ് ജിപിമാർ ടെസ്റ്റിന് വിധേയമാക്കുന്നത്.
ശ്വാസസംബന്ധമായ രോഗലക്ഷണങ്ങൾ, ഉദാഹരണത്തിന് ജലദോഷം, ചുമ, തൊണ്ടവേദന പോലുള്ളവ ബാധിച്ചവർ മറ്റ് ആളുകളുമായി സമ്പർക്കം ഒഴിവാക്കാൻ ആരോഗ്യ മേധാവികൾ ഉപദേശിക്കുന്നു. കൊവിഡിന് സമാനമായ നിർദ്ദേശങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
© Copyright 2023. All Rights Reserved