റഷ്യൻ ക്രൂഡ് ഓയിൽ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ച് അമേരിക്കയുടെ ഉപരോധം. അമേരിക്ക നിലപാട് കർശനമാക്കിയതോടെ 10 ദശലക്ഷം ബാരൽ റഷ്യയുടെ സോക്കോൾ ഗ്രേഡ് ക്രൂഡ് ഓയിൽ നിറച്ച നിരവധി ടാങ്കറുകൾ ദക്ഷിണ കൊറിയയുടെ തീരത്ത് കുടുങ്ങിക്കിടക്കുകയാണ്. 11 അഫ്രാമാക്‌സ് കപ്പലുകളും മൂന്ന് വലിയ ക്രൂഡ് കാരിയറുകളും ഉൾപ്പെടെ ഒരു ഡസനിലധികം കപ്പലുകൾ നിലവിൽ ദക്ഷിണ കൊറിയയിലെ യോസു തുറമുഖത്തിന് ചുറ്റും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ പ്രതിസന്ധി റഷ്യയുടെ എണ്ണ വ്യാപാരത്തെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നും പണമിടപാടിൽ നേരിടുന്ന തടസ്സങ്ങളും കാരണമാണ് ക്രൂഡോയിൽ വിൽപ്പനയിൽ റഷ്യ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നത്. റഷ്യയുടെ സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നുള്ള സോകോൾ ഗ്രേഡിലുള്ള ക്രൂഡോയിലാണ് വിൽക്കാൻ കഴിയാതെ ആഴ്ചകളായി കടലിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്.സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നും ഒരു മാസം ഉത്പാദിപ്പിക്കുന്നതിന് തുല്യമായ അളവിൽ എണ്ണയാണ് കൊറിയൻ തീരത്തിന് സമീപത്ത് കുടുങ്ങിക്കിടക്കുന്നത്. നേരത്തെ അമേരിക്കയുടെ എക്സോൺ മൊബീലിന്റെ വമ്പൻ സംരംഭങ്ങളിലൊന്നായിരുന്നു റഷ്യയിലെ സഖ്ലൈയ്ൻ-1 പദ്ധതി. എന്നാൽ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ 2022ൽ എക്സോൺ മൊബീൽ, റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കുകയായിരുന്നു.വിൽപ്പനയിൽ പ്രതിസന്ധി നേരിട്ടതോടെ സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നുള്ള ഉത്പാദനം വലിയ തോതിൽ കുറയുകയും ചെയ്തിട്ടുണ്ട്. അമേരിക്ക നിലപാട് കടുപ്പിച്ചതോടെ നേരത്തേത് പോലുള്ള ഉത്പാദനം പുനഃസ്ഥാപിക്കാൻ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. പണം ഇടപാട് സംബന്ധിച്ച പ്രതിസന്ധി കാരണം ഇന്ത്യയുടെ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റഷ്യയുമായുള്ള ഇടപാടിലും തടസ്സം നേരിട്ടിരുന്നു. പണമിടപാടിന് ഉപയോഗിക്കുന്ന കറൻസിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവും റഷ്യയും ഇന്ത്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും രണ്ട് ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.അമേരിക്കയുടെ ഉപരോധം കാരണം ദക്ഷിണ കൊറിയയ്ക്ക് സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ക്രൂഡ് ഓയിൽ വാങ്ങുന്നവരെ കണ്ടെത്താൻ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആഗോള ഊർജ വിപണിയെ തടസ്സപ്പെടുത്താതെ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉക്രെയ്‌നിലെ റഷ്യൻ സൈന്യത്തിനും വരുമാനം കുറയ്ക്കുകയാണ് തങ്ങളുടെ ഉപരോധം ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.
© Copyright 2023. All Rights Reserved