റഷ്യ-ഉക്രെയിൻ സംഘർഷം 18 മാസം മുൻപ് അവസാനിപ്പിക്കാൻ തയ്യാറായിരുന്നുവെന്ന് വ്‌ളാദിമർ പുടിൻ;റഷ്യയോട് പോരാടുന്നതാണ് നല്ലതെന്ന് ഉക്രെയിൻ നേതാക്കളെ ഉപദേശിച്ചതും സമാധാന കരാർ തട്ടിത്തെറിപ്പിച്ചതും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ.
റഷ്യ-ഉക്രെയിൻ യുദ്ധം 18 മാസം മുൻപ് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ. എന്നാൽ സമാധാന കരാറിൽ ഒപ്പുവെച്ച് അവസാനിക്കേണ്ട യുദ്ധത്തിന് പാര പണിതത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി.
കരാറിൽ ഒപ്പുവെയ്ക്കുന്നതിൽ നിന്നും ഉക്രെയിനിലെ ഭരണപക്ഷ പാർട്ടിയെ പിന്തിരിപ്പിച്ചത് മുൻ പ്രധാനമന്ത്രിയാണെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു. ഈസ്താംബൂളിൽ വെച്ച് ഇടനില ചർച്ചകൾ നടന്നിരുന്നു. ഉക്രെയിൻ ഈ കരാറിൽ ഒപ്പിടുകയും ചെയ്തു. പിന്നീട് ഉക്രെയിൻ കരാറിൽ നിന്നും പിൻവാങ്ങി. റഷ്യയോട് പോരാടുന്നതാണ് നല്ലതെന്ന ബോറിസിന്റെ ഉപദേശമായിരുന്നു ഈ സമ്മർദത്തിന് പിന്നിൽ, പുടിൻ ആരോപിക്കുന്നു.
പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് 70-കാരനായ നേതാവ് ഗുരുതര ആരോപണങ്ങൾ പുറപ്പെടുവിച്ചത്. പുടിന് തുറന്ന് സംസാരിക്കാനുള്ള സമയം അനുവദിച്ച് കൊണ്ടായിരുന്നു അഭിമുഖം. ഉക്രെയിൻ ഭരണപക്ഷ പാർട്ടിയുടെ മേധാവി ഡേവിഡ് അരഖാമിയ കരാറിൽ പ്രാഥമികമായി ഒപ്പിട്ടതാണെന്ന് റഷ്യൻ പ്രസിഡന്റ് വാദിക്കുന്നു.
'അരഖാമിയ കരാറിൽ ഒപ്പുവെയ്ക്കാൻ താൽപര്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇടപെട്ട് ഈ ശ്രമം തടസ്സപ്പെടുത്തി. ഈ ഇടപെടലിൽ വീണത് മണ്ടത്തരമാണ്. ഒന്നര വർഷം മുൻപ് തന്നെ യുദ്ധം നിർത്താൻ കഴിയുമായിരുന്നു. ഇപ്പോൾ ബോറിസ് എവിടെയാണ്? യുദ്ധം തുടരുകയും ചെയ്യുന്നു', പുടിൻ ചൂണ്ടിക്കാണിച്ചു.
© Copyright 2023. All Rights Reserved