യുകെയെ നടുക്കിയ ലണ്ടനിലെആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയിൽ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുൾ ഷോക്കൂർ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തന്റെ മുൻ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെൽസി പാലത്തിന് മുകളിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ചത്.
മൃതദേഹത്തിലെ വസ്ത്രങ്ങൾ എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗികമായി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡി എൻ എ പരിശോധന അടക്കമുള്ള കൂടുതൽ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
ഇയാൾ തേംസ് നദിയിൽ ചാടി ജീവനൊടുക്കിയേക്കാമെന്ന് പോലീസ് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിലും മൃതദേഹം വീണ്ടെടുക്കാനാവാത്തത് ദുരൂഹത ഉളവാക്കിയിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.
പ്രതിയുടെ യാത്രകൾ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ ദൃശ്യമായിട്ടും പിടികൂടാനാകാത്തത് മെട്രോപൊളിറ്റൻ പൊലീസിന് വലിയ നാണക്കേടായി മാറിയിരുന്നു.
ആക്രമിക്കപ്പെട്ട സ്ത്രീ ആശുപത്രിയിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇവരുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു.
തെക്കൻ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാർ അവന്യൂവിൽ നടന്ന ആക്രമണത്തിൽ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. 2016ൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു ലോറിയിൽ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയാണ്.
© Copyright 2023. All Rights Reserved