പാക്കിസ്ഥാൻ ആസ്ഥാനമായുളള ലഷ്‌കർ ഇ തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. 26/11 മുംബൈ ആക്രമണത്തിൻറെ പതിനഞ്ചാം വാർഷികത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സുപ്രധാന പ്രഖ്യാപനം. ലഷ്‌കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ഇസ്രയേൽ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ ഇതുസംബന്ധിച്ച് ആവശ്യമുന്നയിച്ചിട്ടില്ലെന്നും തങ്ങൾ സ്വതന്ത്രമായി നടത്തുന്ന പ്രഖ്യാപനമാണിതെന്നും ഡൽഹിയിലെ ഇസ്രേലി എംബസി. ആഗോളതലത്തിൽ ഭീകരതയെ ചെറുക്കുന്നതിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ലഷ്‌കറിനെതിരായ നടപടി. കുറച്ചു മാസങ്ങളായി ഈ പ്രഖ്യാപനത്തിനുള്ള പരിശോധനകൾ പ്രതിരോധ മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും തുടരുകയായിരുന്നുവെന്നു പ്രസ്താവനയിൽ പറയുന്നു . 2008 നവംബർ 26നായിരുന്നു പാക്കിസ്ഥാനിൽ നിന്നു ബോട്ടിലെത്തിയ പത്തു ലഷ്കർ ഭീകരർ മുംബൈയിൽ ആക്രമണം നടത്തിയത്. 166 പേർ മരണപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ ആറു ജൂത വിഭാഗക്കാർക്കും ജീവൻ നഷ്ടമായി. ഛബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാൻ ഹൗസിൽ വച്ചാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിൽ നിന്ന് മീൻപിടിത്ത ബോട്ടിൽ മുംബൈയിലെത്തിയ ഭീകരരിൽ ഒരാളൊഴിച്ച് എല്ലാവരും കൊല്ലപ്പെട്ടു. പിടിയിലായ അജ്മൽ കസബ് എന്ന ഭീകരനെ പിന്നീടു തൂക്കിലേറ്റി.
© Copyright 2023. All Rights Reserved