എ.ഐ കാമറകൾ കൂടി വന്നതോടെ നിയമലംഘനത്തിൽ പെടാത്ത വാഹനങ്ങൾ നിരത്തുകളിൽ അപൂർവമാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾക്കാണ് നിയമലംഘനങ്ങൾക്കുള്ള നോട്ടീസ് ലഭിക്കുന്നത്. നോട്ടീസ് നൽകുന്നതല്ലാതെ പിഴയൊടുക്കാൻ മിക്കവരും തയ്യാറാകാതെ വന്നതോടെ ഓഫറുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സംസ്ഥാനം. തീർപ്പാക്കാത്ത രണ്ട് കോടി ട്രാഫിക് ചലാനുകൾ കെട്ടികിടന്നതിനെ തുടർന്നാണ് തെലങ്കാന സർക്കാർ ഓഫറുമായി ഇറങ്ങിയത്.
ചെല്ലാനുകൾക്ക് കിഴിവ് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ചലാനുകളിൽ 60 മുതൽ 90 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് 26 മുതൽ ജനുവരി 10 വരെയാണ് സമയം നൽകിയിരിക്കുന്നത്.
ഉത്തരവ് പ്രകാരം ഉന്തുവണ്ടി ഉടമകൾക്ക് 90 ശതമാനം ഇളവ് നൽകും. അതായത് ചലാൻ തുകയുടെ 10 ശതമാനം മാത്രം അടച്ചാൽ പിഴ ഒഴിവാക്കപ്പെടും. ഇതെ ഓഫറാണ് ടി.എസ് ആർ.ടി.സി ഡ്രൈവർമാർക്കും നൽകിയിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ചലാൻ തുകയുടെ 80 ശതമാനം സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. കാറുകൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ട്രക്കുകൾക്കും ഹെവി മോട്ടോർ വാഹനങ്ങൾക്കും 60 ശതമാനമാണ് ഇളവ്. 2022ൽ രാജ്യത്തുടനീളമുള്ള ഗതാഗത നിയമലംഘനങ്ങൾക്കായി 7,563.60 കോടി രൂപ മൂല്യമുള്ള 4.73 കോടി പിഴചലാനുകൾ വാഹനങ്ങൾക്ക് ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
© Copyright 2023. All Rights Reserved