വെടിനിർത്തലിനിടയിലും ഇസ്രയേൽ സേന ഗാസയിലും അധിനിവേശ വെസ്‌റ്റ് ബാങ്കിലുമടക്കം വെടിവയ്‌പ് തുടരുന്നു. മധ്യഗാസയിലെ മഗസി അഭയാർഥി ക്യാംപിനുനേരെ ഇന്നലെ നടത്തിയ ആക്രമണത്തിൽ പലസ്‌തീൻകാരനായ കർഷകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു.
വെസ്‌റ്റ് ബാങ്കിൽ സേനയുടെ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവയ്പിൽ ഒരു കുട്ടിയടക്കം 8 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ജെനിനിൽ 5 പേരും മറ്റിടങ്ങളിലായി 3 പേരുമാണു കൊല്ലപ്പെട്ടത്. 6 പേർക്കു പരുക്കേറ്റു. ഇതോടെ ഒക്ടോബർ 7നുശേഷം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടവർ 239 ആയി. സർക്കാർ ആശുപ്രതികളും റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആസ്‌ഥാനവും വളഞ്ഞായിരുന്നു സേനയുടെ വെടിവയ്‌പ്. ഗാസയിൽ ഇതുവരെ 15,000 പേർ കൊല്ലപ്പെട്ടു. ഇതിൽ 6000 പേർ കുട്ടികളാണ്.
യുദ്ധത്തിനു മുൻപു വടക്കൻ ഗാസയിലുണ്ടായിരുന്ന 24 ആശുപത്രികളിൽ നാലു ചെറിയ ആശുപത്രികൾ മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് യുഎൻ അറിയിച്ചു. തെക്കൻ ഗാസയിലെ 11 ആശുപത്രികളിൽ 8 എണ്ണവും. ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ സ്വാഗതം ചെയ്‌ത ഫ്രാൻസീസ് മാർപാപ്പ, ഗാസയിലേക്ക് കൂടുതൽ ജീവകാരുണ്യ സഹായം എത്തിക്കാൻ സജജീകരണമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
© Copyright 2023. All Rights Reserved