അമേരിക്കയും ദക്ഷിണ കൊറിയയുമടക്കമുള്ള ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ. തങ്ങളുടെ ഏതെങ്കിലും ഒരു ശത്രു ആണവായുധം ഉപയോഗിച്ച് തങ്ങളെ പ്രകോപിപ്പിച്ചാൽ ആണവ ആക്രമണം നടത്താൻ പ്യോങ്‌യാങ് മടിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രസ്താവിച്ചു. വ്യാഴാഴ്ച സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരീക്ഷണ വിക്ഷേപണമായി ബന്ധപ്പെട്ട് ഉത്തര കൊറിയൻ മിസൈൽ ബ്യൂറോയുടെ കീഴിലുള്ള സൈനികരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിം ജോങ് ഉൻ ഇക്കാര്യം പറഞ്ഞതെന്ന് കെസിഎൻഎ വാർത്താ ഏജൻസി വ്യക്തമാക്കി.
നിലവിൽ രാജ്യം മുന്നേറുന്നത് നിശ്ചയദാർഢ്യത്തോടെയുള്ള സൈനിക പ്രവർത്തനങ്ങളിലൂടെയാണ്. ആക്രമണാത്മക പ്രതിരോധ പ്രവർത്തനങ്ങളും ആണവ തന്ത്രങ്ങളും ഡിപിആർകെയുടെ സിദ്ധാന്തങ്ങളും രാജ്യത്തെ മുന്നോട്ടു നയിക്കുന്നു. ശത്രുക്കൾ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കുമ്പോൾ തിരിച്ച് ആക്രമിക്കുകയാണ് ശരിയായ രീതി´- സൈനികരെ അഭിസംബോധന ചെയ്യവേ കിം ജോങ് ഉൻ പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഡിപിആർകെ എന്നുള്ളത് ഉത്തരകൊറിയയുടെ ഔദ്യോഗിക നാമമായ `ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ´യുടെ ചുരുക്ക എഴുത്താണ്. അമേരിക്കയുടെ ഭീഷണി വർദ്ധിച്ചുവരികയാണെന്നും അമേരിക്കൻ ശത്രുതക്കെതിരെ തങ്ങളുടെ ആണവ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും പുതിയ ഐസിബിഎം പരീക്ഷിച്ചതായി ഉത്തര കൊറിയ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയ്ക്കു നേരേ അമേരിക്കയിൽ നിന്നും അവരുടെ സഖ്യകക്ഷികളിൽ നിന്നും ഉയർന്ന ഭീഷണികളെയും ഉത്തരകൊറിയ അപലപിച്ചു.
© Copyright 2024. All Rights Reserved