കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ സംസ്ഥാന വ്യാപകം. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകൾ കയർ കെട്ടി പ്രതിഷേധക്കാർ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു. അതിനിടെ പൊലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീർന്നതോടെ ജലപീരങ്കി പ്രയോഗം അവസാനിച്ചു. എസ്‌ഐയുടെ ലാത്തിയും കാണാനില്ല.
-------------------aud--------------------------------
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കോൺഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവർത്തകരോട് സംയമനം കൈവിടാതെയാണ് നിലവിൽ പൊലീസ് നീക്കം. കൊച്ചിയിൽ എംജി റോഡിൽ ഡിസിസി പ്രസിഡന്റ് അടക്കം പ്രതിഷേധത്തിലുണ്ട്. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ബാരിക്കേഡ് നിയന്ത്രിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.
വിവിധ ജില്ലകളിൽ നടക്കുന്ന പ്രതിഷേധത്തിൽ നേരിയ സംഘർഷങ്ങളുണ്ടായി. കൊച്ചിയിൽ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ജലപീരങ്കിയിൽ ഒരാൾക്ക് പരുക്കേറ്റു.
അതേസമയം കരിങ്കൊടി കാണിക്കുന്നവർക്കെതിരെ വാഹനം നിർത്തി ലാത്തിപ്രയോഗം നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം നിർത്തി അടിക്കരുതെന്നാണ് നിർദേശം. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.റോഡിലെ സുരക്ഷ ലോക്കൽ പൊലീസ് ഉറപ്പാക്കും. അസാധാരണ ഘട്ടത്തിൽ മാത്രം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ മതിയെന്നും നിർദ്ദേശമുണ്ട്. കൊല്ലത്തെ പ്രതിഷേധത്തിൽ ലോക്കൽ പൊലീസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തു നിന്നുമാണ് നിർദ്ദേശം.
© Copyright 2023. All Rights Reserved