ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.വൺ കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയിലാണ്. സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി.
കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുകയാണ്. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്.
ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും.
നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. ദിവസേന 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ ഇപ്പോൾ കണ്ടത്തുന്നത്.
കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
ചില രാജ്യങ്ങളിൽ രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തൽ. തുടർന്ന് സിംഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചർച്ചയാകുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.
ഒമിക്രോൺ വകഭേദം പടരുമ്പോൾ തന്നെ കൂടുതൽ വകഭേദങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മുന്നറിയിപ്പ് നൽകി നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇന്ത്യയും അത്തരം നടപടികളിലേക്ക് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവർ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്. ഭയക്കാതെ ജാഗ്രത പാലിച്ച് ഈ വൈറസിനെയും നമുക്ക് തോൽപിക്കാം.
© Copyright 2023. All Rights Reserved