2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിധി വന്നത്. നിരോധിത പദാർത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിലുണ്ടായിരുന്നത്. സെപ്റ്റംബറിൽ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ പോഗ്ബയെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. പോഗ്ബയുടെ സസ്‌പെൻഷൻ അദ്ദേഹത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തുക മാത്രമല്ല, ലീഗിൽ യുവന്റസിന് തിരിച്ചടി നൽകുകയും ചെയ്യും. പ്രധാന പ്ലേമേക്കറെയാണ് ടീമിന് നഷ്ടമായിരിക്കുന്നത്. ഇതോടെ താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇപ്പോൾ 30 വയസായ പോഗ്ബയ്ക്ക് നാല് വർഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ൽ ഫ്രാൻസ് ഫിഫ ലോകകപ്പ് ഉയർത്തുമ്പോൾ ടീമിനെ പ്രധാനികളിൽ ഒരാളായിരുന്നു പോഗ്ബ. 2022 ലോകകപ്പിൽ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. വിധിക്കെതിരെ താരത്തിന് അപ്പീലിന് പോവാം. യുവന്റസുമായി താരത്തിന് 2025 വരെ കരാറുണ്ട്. എന്നാൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം കൂടിയായ പോഗ്ബയുടെ കരാർ യുവന്റസ് റദ്ദാക്കിയേക്കും. ഫ്രാൻസിന് വേണ്ടി 91 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 11 ഗോളുകൾ നേടിയിട്ടുണ്ട്. 2011-12ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് താരം കരിയറിന് തുടക്കമിടുന്നത്. 2012ൽ യുവന്റസിലെത്തിയ താരം 2016ൽ വീണ്ടും മാഞ്ചസ്റ്ററിലേക്ക് പറന്നു. ആറ് വർഷത്തിന് ശേഷം വീണ്ടും യുവന്റസിലേക്ക്. താരം പിടിക്കപ്പെട്ടത് ഞെട്ടലോടെയാണ് ഫുട്‌ബോൾ ലോകം വായിക്കുന്നത്. അതോടൊപ്പം യുവതാരങ്ങൾക്കുള്ള താക്കീത് കൂടിയാണിത്.
© Copyright 2024. All Rights Reserved