നടി മമത കുൽക്കർണി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇവർ.
-------------------aud--------------------------------
ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. മഹാദേവനും കാളീദേവിയും നൽകിയ നിയോഗമാണിതെന്ന് മമത മാധ്യമങ്ങളോടു പ്രതികരിച്ചു. സന്യാസ ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരാൾക്ക് യഥാർഥ പ്രതിബദ്ധതയുണ്ടെങ്കിൽ നിലനിൽക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. ഏറെക്കാലമായി സിനിമാ മേഖലയിൽ നിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനു ശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്.
മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരി മരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്. 1991 ലാണ് മമത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സൽമാൻ ഖാൻ നായകനായ കർൺ അർജുൻ ആണ് നടിയുടെ സൂപ്പർ ഹിറ്റ് ചിത്രം.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചന്ദാമാമ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തി മലയാളത്തിലും മമത മുഖം കാണിച്ചു. 2003 ഓടെ മമത സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും ലഹരി മരുന്ന കേസിലടക്കം പ്രതി ചേർക്കപ്പെട്ട് വിവാദങ്ങളിൽപ്പെട്ടിരുന്നു. സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമത ഇൻസ്റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പ്രയാഗ്രാജിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. പേരും പദവിയും പ്രശസ്തിയും നൽകിയത് ബോളിവുഡ് ആണെന്നും എന്നാൽ ആത്മീയ വിളി എത്തിയതോടെ താൻ ബോളിവുഡ് ഉപേക്ഷിച്ചുവെന്നും മുൻപ് ഒരഭിമുഖത്തിൽ മമത പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved