ബെംഗളൂരു: കർണാടകയിൽ നടത്തുന്ന മത്സര പരീക്ഷകളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി ഉൾപ്പടെയുള്ള കൃത്രിമങ്ങൾ തടയുന്നതിനാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ അത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സുധാകർ പറഞ്ഞു. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ ഉത്തരവിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. 'ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. അനാവശ്യ തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ല. പക്ഷേ അത് ഹിജാബിന് ബാധകമല്ല, അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുധാകർ പറഞ്ഞു. ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ നേരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും പരിശോധന പ്രക്രീയകളിലൂടെ കടന്നുപോവുകയും വേണം. ഈ വർഷം മുതൽ കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ അവതരിപ്പിക്കും. മുൻ വർഷങ്ങളിലെ പോലെ കൃത്രിമങ്ങൾ നടക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു കർണാടക എക്സാമിനേഷൻ അതോറിറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം പിൻവലിക്കും എന്നത്. അതനുസരിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ സർക്കാർ നടത്തുന്ന മത്സര പരീക്ഷകളിൽ ഹിജാബ് ധരിക്കുന്നതിന് അനുമതി നൽകികൊണ്ടുളള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അതിനാൽ പുതിയ ഉത്തരവിന് പിന്നാലെ നിരവധി കോണുകളിൽ നിന്ന് സർക്കാരിന് വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു.
© Copyright 2025. All Rights Reserved