ഇൻഫോസിസ് എന്ന ഇന്ത്യൻ ഐ ടി ഭീമന്റെ സഹസ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തിയുടെ മകളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നിയുമായ അക്ഷതാ മൂർത്തിക്ക് ഈ വർഷം ഇൻഫോസിസിൽ നിന്നും ലാഭവിഹിതമായി ലഭിച്ചത് 10.5 മില്യൻ പൗണ്ട്. ഈ വാർത്ത ഒരു ആഘോഷമാക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ. പ്രധാനമന്ത്രിക്ക് ഏറെ പ്രിയംകരമായ അഡിഡാസ് ഷൂസിന്റെ 1,16,000 ജോഡികൾ ഈ പണം കൊണ്ട് വാങ്ങി സമ്മാനിക്കാൻ അക്ഷതക്ക് കഴിയും എന്ന് മാധ്യമങ്ങൾ പറയുന്നു.
-------------------aud--------------------------------
തന്റെ പിതാവ് സഹസ്ഥാപകനായ കമ്പനിയിൽ അക്ഷതക്ക് 0.94 ശതമാനം ഓഹരികളാണ് ഉള്ളത്. ഇന്നലെയായിരുന്നു ഓഹരിയൊന്നിന് 20 രൂപയുടെ സാധാരണ ലാഭവിഹിതവും 8 രൂപയുടെ പ്രത്യേക ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചത്. 2023- ലെ കമ്പനിയുടെ പ്രകടനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനിടയിലായിരുന്നു ഈ പ്രഖ്യാപനം ഉണ്ടായത്. 2023 ന്റെ നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 379 ബില്യൻ രൂപയോളം വന്നിരുന്നെങ്കിലും ലാഭം നിക്ഷേപകരെ നിരാശപ്പെടുത്തുന്നതായിരുന്നു.
വർഷത്തിൽ രണ്ട് തവണയാണ് ഇൻഫോസിസ് ലാഭ വിഹിതം പങ്കിടുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അക്ഷതക്ക് 6.7 മില്യൻ പൗണ്ട് ലാഭവിഹിതമായി ഇൻഫോസിസിൽ നിന്നും ലഭിച്ചിരുന്നു. അതിനു ശേഷം നവംബറിൽ മറ്റൊരു 6.8 മില്യൻ പൗണ്ടും ലഭിച്ചിരുന്നു. 2020 ആരംഭം മുതൽ അക്ഷതാ മൂർത്തിക്ക് ഇതുവരെ 50 മില്യൻ പൗണ്ട് ലാഭവിഹിതമായി ലഭിച്ചിട്ടുണ്ടെന്ന് ഈവനിംഗ് സ്റ്റാൻഡേർഡിന്റെ വിശകലനത്തിൽ പറയുന്നു. ജോഡി ഒന്നിന് 90 പൗണ്ട് വീതം വരുന്ന അഡിഡാസിന്റെ 1,16,000 ജോടികൾ ഋഷിക്ക് വാങ്ങാൻ ഇപ്പോൾ ലഭിച്ച ലാഭവിഹിതം മാത്രം മതിയാകും എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്.
2022 ജൂലായ് മാസത്തിൽ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനക് ആദ്യമായി മത്സരിച്ചപ്പോഴായിരുന്നു അക്ഷതാ മൂർത്തിയുടെ സ്വത്ത് വിവരങ്ങൾ മാധ്യമ ശ്രദ്ധനേടിയത്. നേരത്തെ നോൺ ഡോം സ്റ്റാറ്റസ് വഴി വരുമാന നികുതി ഇളവ് നേടിയിരുന്നെങ്കിലും 2022 മുതൽ അക്ഷതാ മൂർത്തി ഈ ഇളവ് വേണ്ടെന്ന് വച്ചിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തിൽ തന്നെ കരാറുകൾ ഉള്ള ഔട്ട്‌സോഴ്സിംഗ് കമ്പനിയായ ഇൻഫോസിസിന്റെ ഇപ്പോഴത്തെ ആസ്തി 50 ബില്യൻ പൗണ്ടിലധികം വരും.
© Copyright 2023. All Rights Reserved