ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരെയും ആണവശാസ്ത്രജ്‌ഞരെയും ഒന്നൊന്നായി ഇസ്രയേൽ വധിക്കുമ്പോൾ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി (86) രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. നിർണായ തീരുമാനങ്ങളെടുക്കാൻ വേണ്ട വിവരം നൽകുകയും എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്‌ഥ- ശാസ്ത്രജ്-ഉപദേശകനിരയിലെ ഏറെപ്പേരും ഇല്ലാതായെന്നും ഇത് ഭരണസംവിധാനത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 15-20 പേർ വരുന്ന ഖമനയിയുടെ 'ഉപദേശക സമിതി'യിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്നവരാണ് വധിക്കപ്പെട്ടത്.
മുൻഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്‌ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു 1989 ൽ പരമോന്നത നേതാവെന്ന സ്‌ഥാനം ഏറ്റെടുക്കുമ്പോൾ പലരുടെയും ധാരണ. അതെല്ലാം പഴങ്കഥ. ഖമനയി പറയുന്നതാണ് ഇപ്പോൾ ഇറാന്റെ അവസാനവാക്ക്. രാജ്യത്തിനകത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും പുറത്ത്, മധ്യപൂർവദേശമാകെ ഇസ്രയേൽ - യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനയി കരുത്തനായി. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാനിടയുള്ളപ്പോൾ തന്ത്രപരമായി വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 2015 ൽ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്കു തയാറായതും ഉദാഹരണമാണ്.
© Copyright 2024. All Rights Reserved