പ്രവാചക പരാമർശത്തിൽ ബിജെപി നേതാവ് നുപുർ ശർമയെ പിന്തുണച്ച തീവ്ര വലതുപക്ഷ നേതാവ് ഗീർട് വിൽഡേഴ്‌സ് നെതർലൻഡ്‌സിൽ അധികാരത്തിലേക്ക്. നെതർലൻഡ്‌സ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ച്‌കൊണ്ടാണ് ഗീർട് വിൽഡേഴ്‌സിന്റെ മുന്നേറ്റം. ഇസ്‌ലാം വിരുദ്ധ, യൂറോപ്യൻ യൂണിയൻ വിരുദ്ധ നിലപാടുള്ള വിൽഡേഴ്‌സ്. 150 അംഗ പാർലമെന്റിൽ വിൽഡേഴ്‌സിന്റെ ഫ്രീഡം പാർട്ടി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് 37 സീറ്റ് നേടിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന് മറ്റു പാർട്ടികളുടെ പിന്തുണ അദേഹത്തിന് ആവശ്യമാണ്. തിരഞ്ഞെടുപ്പിൽ ഇത്തവണ 76 സീറ്റാണ് വിൽഡേഴ്‌സും പാർട്ടിയും ലക്ഷ്യമിട്ടിരുന്നത്. ലേബർ/ഗ്രിൻ സഖ്യത്തിന് 25 സീറ്റും പ്രധാനമന്ത്രി മാർക്ക് റട്ടെയുടെ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റും ലഭിച്ചിട്ടുണ്ട്. വിൽഡേഴ്‌സിന്റെ ഈ മുന്നേറ്റം ഡച്ച് രാഷ്ട്രീയത്തെയും യൂറോപ്പിനെയും ആകെ ഞെട്ടിച്ചിട്ടുണ്ട്. നെതർലൻഡ്‌സിനെ ഇസ്‌ലാംമുക്തമാക്കുമെന്ന് തുടങ്ങിയ വാഗ്ദാനങ്ങൾ പ്രചരണത്തിൽ വിൽഡേഴ്‌സ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിൽഡേഴ്‌സിന്റെ തുടർന്നുള്ള നീക്കങ്ങൾ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. പ്രവാചക പരാമർശനം നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ പിന്തുണച്ച് ആദ്യം എത്തിയ വിദേശനേതാവ് വിൽഡേഴ്‌സ് ആയിരുന്നു. പ്രീണനംകൊണ്ട് കാര്യമില്ല. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളേ, നുപുർ ശർമയെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും സ്വാതന്ത്യത്തിനായി നിലകൊള്ളുകയും ചെയ്യുകയെന്നാണ് അന്നു വിൽഡേഴ്‌സ് പറഞ്ഞത്.
© Copyright 2023. All Rights Reserved