കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻറെ സമ്പത്ത് മുഴുവൻ മുസ്ലീംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വൻവിവാദത്തിൽ. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദിക്കെതിരെ രാജ്യവ്യാപകമായി കൂട്ട പരാതി നൽകാനും പ്രതിപക്ഷം ആഹ്വാനം ചെയ്തു.
-------------------aud--------------------------------fcf308
കൂടുതൽ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങൾക്കെതിരെ വിഭാഗീയ പരാമർശം പ്രധാനമന്ത്രി നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. 'കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലീംങ്ങൾക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടെയും സ്വർണ്ണത്തിൻറെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങൾക്ക് നൽകുമെന്ന് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു. കൂടുതൽ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ ഇവരിലേക്ക് രാജ്യത്തിൻറെ സമ്പത്ത് പോകുന്നതിനെ അനുകൂലിക്കുന്നുണ്ടയോന്നായിരുന്നു വോട്ടർമാരോടുള്ള മോദിയുടെ ചോദ്യം' പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച് ധ്രൂവീകരണ ശ്രമം നടത്തിയ മോദിക്കെതിരെ ഉടൻ സ്വീകരിക്കണമെന്നും പ്രചാരണ റാലികളിൽ നിന്ന് വിലക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് മോദി വർഗീയ കാർഡിറക്കുകയാണെന്ന് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ വിമർശിച്ചു.
ജാസിസെൻസെസ് നടപ്പാക്കുന്നതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക സർവേ നടത്തി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രധാനമന്ത്രി വഴിതിരിച്ചുവിട്ടത്. രാജ്യത്തെ സ്വത്തിൻറെ ആദ്യ അവകാശികൾ ന്യൂനപക്ഷങ്ങളാണെന്ന് 2006ൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ പ്രതികരണവും വർഗീയ കാർഡിറക്കാൻ മോദി കൂട്ടുപിടിച്ചു. പ്രകടനപത്രികയിൽ മുസ്ലീംലീഗിൻറെ താൽപര്യങ്ങളാണ് കോൺഗ്രസ് അവതരിപ്പിക്കുന്നതെന്ന വിമർശനം മോദി നേരത്തെ ഉയർത്തിയിരുന്നു. ഹിന്ദു മുസ്ലീം ചർച്ച ഉയരാതിരിക്കാൻ വയനാട്ടിൽ ലീഗിൻറെ കൊടി ഒഴിവാക്കിയതടക്കം ജാഗ്രത കോൺഗ്രസ് സ്വീകരിക്കുന്നതിനിടെയാണ് മോദിയുടെ കടന്നാക്രമണം.
© Copyright 2023. All Rights Reserved