ഇസ്രയേൽ ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നു. ഇതിനിടെ അമേരിക്കയിൽ നിന്നും നൂതന യുദ്ധോപകരണങ്ങളുമായി ആദ്യ വിമാനം ഇസ്രയേലിലെത്തി. സെക്കൻഡ് ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തിൽ യുഎസ് വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായാണ് എത്തിയതെന്ന് ഐഡിഎഫ് വെളുപ്പെടുത്തിയിട്ടില്ല. ഹമാസാക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോബൈഡൻ അറിയിച്ചു. ഹമാസ് ബന്ധികൾ ആക്കിയവരിൽ യുഎസ് പൗരന്മാർ ഉണ്ടെന്നും ഇത് തീർത്തും ക്രൂരമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുദ്ധത്തിൽ ഇതുവരെ ജീ നഷ്ടപ്പെട്ടവരുടെ എണ്ണം 3000 കടന്നു എന്നാണ് റിപ്പോർട്ടുകൾ. 1200ൽ അധികം പേരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ജീവൻ വെടിഞ്ഞവരുടെ എണ്ണം 900 കടന്നു. ഇതിൽ 260 കുട്ടികളും 230 സ്ത്രീകളും ഉൾപ്പെടുന്നു. 4600 ഓളം പേർക്കാണ് പരിക്കേറ്റത്. അതിനിടെ ഹമാസ് നുഴഞ്ഞു കയറ്റം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഗാസയിൽ നിന്ന് കൂടുതൽ ഹമാസ് രാജ്യത്തേക്ക് കടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ നഗരമായ അഷ്കലോണിൽ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങളോട് മാറാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു.
© Copyright 2023. All Rights Reserved