ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റാകും സംസ്ഥാനത്ത് ബിജെപിക്ക് ലഭിക്കുക. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും തരൂർ പറഞ്ഞു.
-------------------aud--------------------------------
ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പോൾ എക്‌സ്‌ചേഞ്ചിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് എന്നതു ശരിയാണ്. പക്ഷെ വിജയം ബിജെപിയുടേത് ആയിരിക്കില്ല. കേരളത്തിൽ രണ്ടക്ക സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ആ രണ്ടക്കങ്ങളും പൂജ്യമാണ്. തരൂർ കൂട്ടിച്ചേർത്തു. ബിജെപി ഇത്തവണയും കേരളത്തിൽ വിജയിക്കില്ലെന്ന് തിരുവനന്തപുരത്തെ ഇടതു സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഒരു സീറ്റു പോലും ബിജെപി നേടില്ല. തിരുവനന്തപുരത്ത് 2014 ലും 2019 ലും ബിജെപിക്ക് വോട്ടു വിഹിതം വർധിച്ചത് മറ്റു പല കാരണങ്ങൾ കൊണ്ടാണ്. അടുത്തിടെ ബിജെപിക്ക് കോർപ്പറേഷനിൽ രണ്ടു വാർഡുകൾ നഷ്ടമായി. ഇത് അവരുടെ പതനത്തിന്റെ ലക്ഷണമാണെന്ന് പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. സംവാദ പരിപാടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തില്ല. രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ നിന്നും വിട്ടു നിന്നതിനെ ശശി തരൂർ വിമർശിച്ചു. പൊതു സംവാദ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുന്നത് ജനാധിപത്യത്തെ അവമതിക്കുന്നതിന് തുല്യമാണ്. 2009 ൽ താൻ 11 പൊതു സംവാദ പരിപാടിയിലാണ് പങ്കെടുത്തത്.
പൊതു സംവാദത്തിൽ പങ്കെടുക്കുമ്പോൾ ജനമനസ്സ് അറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇത്തവണ താൻ പങ്കെടുക്കുന്ന ആദ്യത്തെ പൊതു സംവാദ പരിപാടിയാണ് ഇതെന്നും തരൂർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭാവിയും തിരുവനന്തപുരത്തിന്റെ ഭാവിയുമാണ് തന്റെ മനസ്സിലുള്ളത്. നിലവിലെ ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്നും ഇറക്കിയില്ലെങ്കിൽ, രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ നഷ്ടപ്പെട്ടേക്കാം. അഴിമതിയിൽ മുങ്ങിയ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്തു കൂടിയാകും ഈ തെരഞ്ഞെടുപ്പെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. മുമ്പ് എംപിയായിരുന്നപ്പോൾ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു. എംപിയായിരുന്ന 40 മാസക്കാലം തിരുവനന്തപുരത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാവുന്ന തരത്തിൽ പരിശ്രമിച്ചിരുന്നതായും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്, അടിസ്ഥാന സൗകര്യ വികസനം, വിഴിഞ്ഞം തുറമുഖം, തീരമേഖലയിലെ പ്രശ്‌നങ്ങൾ ഇവയേക്കുറിച്ചെല്ലാം സംവാദപരിപാടിയിൽ ഉയർന്ന ചോദ്യങ്ങൾക്ക് സ്ഥാനാർത്ഥികൾ മറുപടി നൽകി.
© Copyright 2023. All Rights Reserved