യുകെയിൽ ആഘാതം സൃഷ്ടിച്ച് ഇയോവിൻ കൊടുങ്കാറ്റ് . 114 മൈൽ വേഗത്തിലുള്ള കാറ്റ് ആഞ്ഞു വീശിയതോടെ 400,000 വീടുകൾ ഇരുട്ടിലായതിന് പുറമെ 138,000 വീടുകളിൽ വെള്ളവുമില്ലാത്ത സ്ഥിതിയാണ്.
-------------------aud--------------------------------
കൊടുങ്കാറ്റ് രാവിലെയും തുടരുന്നതിനാൽ വീക്കെൻഡിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതോടെ കൂടുതൽ യാത്രാ ദുരിതവും നേരിടേണ്ടി വരും.
തിങ്കളാഴ്ച വരെ മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ച മെറ്റ് ഓഫീസ് ലക്ഷക്കണക്കിന് ജനങ്ങളോട് വീടുകളിൽ തുടരാനാണ് ഉപദേശം നൽകിയിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും വിവിധ ഭാഗങ്ങളിൽ 80 എംഎം വരെ മഴ പെയ്യുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലായി ആംബർ, മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച കാറ്റിന്റെ വേഗത 100 മൈൽ കടന്നതോടെ ഒരാൾ മരണപ്പെട്ടു. ഞായറാഴ്ച സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഇംഗ്ലീഷ്, സ്‌കോട്ടിഷ് തീരങ്ങൾ, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് നൽകിയിരിക്കുന്നത്. സതേൺ-സെൻഡ്രൽ ഇംഗ്ലണ്ടിലും, വെയിൽസിലും ഞായറാഴ്ച രാവിലെ 8 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും നൽകിയിട്ടുണ്ട്.
ചില മേഖലകളിൽ രണ്ട് തവണയായി ശക്തമായ മഴയും, ഇടിമിന്നലോട് കൂടിയ മഴയും നേരിടേണ്ടി വരും. 80 എംഎം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്നറിയിപ്പുള്ള ഭാഗങ്ങളിൽ വീടുകളിലും, ബിസിനസ്സുകളും വെള്ളപ്പൊക്ക സാധ്യതയും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
© Copyright 2024. All Rights Reserved