ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലായിരുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 120 മണിക്കൂർ പിന്നിട്ടു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ ആറാം ദിനവും രക്ഷാപ്രവർത്തകർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവർത്തനം കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. നൂതന ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളിയാഴ്‌ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനം, അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റർ വരെ തുരന്നതായി എമർജൻസി ഓപ്പറേഷൻ സെന്ററിലെ സിൽക്യാര കൺട്രോൾ റൂം അറിയിച്ചു.
എന്നാൽ, അവശിഷ്ടങ്ങൾക്കുള്ളിൽ കഠിനമായ ഒരു പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു. ഇത് രക്ഷാ പ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. മണിക്കൂറിൽ 5 മീറ്റർ എന്ന രീതിയിലാണ് മെഷീൻ പ്രവർത്തിക്കുന്നത്. ഇത് മുൻപ് ഉണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാൾ കൂടുതലാണ്.
തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നു. വോക്കി-ടോക്കികൾ വഴി രക്ഷാപ്രവർത്തകരുമായി അവർ ബന്ധപ്പെടുന്നുണ്ട്. കൂടാതെ തുരങ്കത്തിന് സമീപം മെഡിക്കൽ അടിസ്ഥാന സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികളും സജ്ജമാണ്.
മുൻ ഡ്രിൽ മെഷീൻ തകരാറിലായതോടെയാണ് നൂതന ഡ്രില്ലിങ് ഉപകരണങ്ങൾ ഉപയോഗിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് പുതിയ ഡ്രില്ലിംഗ് മെഷീനുകൾ എത്തിച്ചത്. സമാനമായ രക്ഷാപ്രവർത്തനങ്ങളിൽ പരിചയമുള്ള നോർവേ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധരുമായും ഭരണകൂടം ചർച്ച നടത്തിയിട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രി വികെ സിംഗ് സംഭവസ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ശുഭാപ്തിവിശ്വാസമുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന എല്ലാ വ്യക്തികളെയും രക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. "എല്ലാ മാർഗങ്ങളും പരിശോധിച്ചുവരികയാണ്. തൊഴിലാളികളുടെ സുരക്ഷയാണ് പരമപ്രധാനം. ഞങ്ങൾ അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കുന്നു."- അദ്ദേഹം പറഞ്ഞു. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ സംഘടന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസർ അർനോൾഡ് ഡിക്‌സ് പറഞ്ഞു.
“അടുത്ത മണിക്കൂറുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം സാധ്യമായില്ലെങ്കിൽ, എല്ലാ അംഗരാജ്യങ്ങൾക്കും വേണ്ടി സഹായം വാഗ്ദാനം ചെയ്യാൻ ഞാൻ ഇന്ത്യയിലേക്ക് എത്തും. ലോകത്തെ മുൻനിര തുരങ്ക രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങൾ ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, 40 ജീവനുകൾ അപകടത്തിലാണ്."- അദ്ദേഹം പറഞ്ഞു.
ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണം നടക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തകർന്നത്. 4.5 കിലോമീറ്റർ നീളമുള്ള തുരങ്കം, സിൽക്യാരയുടെ അറ്റത്ത് നിന്ന് 2,340 മീറ്ററും ദണ്ഡൽഗാവിന്റെ ഭാഗത്ത് നിന്ന് 1,750 മീറ്ററുമാണ് നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ ഇരുവശങ്ങൾക്കുമിടയിൽ 441 മീറ്റർ നീളമാണ് ഇനി നിർമിക്കാനുള്ളത്.
© Copyright 2024. All Rights Reserved