ഹോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ അപൂർവം മലയാളികളിലൊരാളായിരുന്ന തോമസ് ബെർളി ഓർമയായി. 1950കളിലാണ് തിരക്കഥയിലൂടെയും അഭിനയത്തിലൂടെയുമൊക്കം അദ്ദേഹം ഹോളിവുഡിന്റെ ഭാഗമായി മാറിയത്.
-------------------aud--------------------------------
വിദ്യാർഥിയായിരിക്കുമ്പോൾ സിനിമ പഠിക്കാൻ അമേരിക്കയിലേക്കു പോയ കലാകാരനാണ് തോമസ് ബെർളി. 1954ൽ അദ്ദേഹം ഹോളിവുഡ് സിനിമയിൽ അഭിനയിച്ചു. ഇംഗ്ലീഷ് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതി. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു സിനിമാ പഠനം. സിനിമാ സംവിധാനവും നിർമാണത്തിന്റെ വിവിധ വശങ്ങളുമാണ് പഠിച്ചത്. പഠനകാലത്ത് തോമസ് ബെർളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കി. അക്കാലത്ത് അതിന് 2500 ഡോളർ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 15 വർഷക്കാലം അമേരിക്കയിലെ ടെലിവിഷൻ-സിനിമ കമ്പനികളിൽ പ്രവർത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചത്. നിരവധി തിരക്കഥകളുമെഴുതി.
ഇന്റർമീഡിയറ്റ് പഠനം കഴിഞ്ഞ കാലത്താണ് അക്കാലത്തെ പ്രമുഖ സംവിധായകനായ വിമൽകുമാറിനെ കാണുന്നത്. തിരമാല എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമയിൽ തോമസ് ബെർളി നായകനായിരുന്നു. പ്രമുഖ നടൻ സത്യനായിരുന്നു ആ ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചത്. പടം ഹിറ്റായി. പക്ഷേ, സിനിമയ്ക്കു പിന്നാലെ പോകാൻ വീട്ടുകാർ അദ്ദേഹത്തെ അനുവദിച്ചില്ല.സിനിമ മാത്രമേ പഠിക്കൂ എന്ന് ശഠിച്ച അദ്ദേഹം അങ്ങനെയാണ് അമേരിക്കയിൽ പഠനത്തിന് എത്തിയത്.
അമേരിക്കയിൽനിന്ന് മടങ്ങി 10 വർഷത്തിനു ശേഷം ബെർളി വീണ്ടും മലയാള സിനിമയിലെത്തി. 'ഇത് മനുഷ്യനോ' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. കെ പി ഉമ്മറായിരുന്നു ആ ചിത്രത്തിൽ നായകൻ. 12 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു. 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രമാണത്. പ്രേംനസീർ അഭിനയിച്ച മുഴുനീള ഹാസ്യചിത്രം. ഇതിലെ പാട്ടുകൾക്ക് ഈണം നൽകിയതും തോമസ് ബെർളിയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു. 'ഹോളിവുഡ് ഒരു മരീചിക' എന്ന പേരിൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുൾപ്പെടെ നാല് പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.
© Copyright 2024. All Rights Reserved