കർണാടക മുൻമുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ബി.ജെ.പി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ .കോവിഡ് നിയന്ത്രണത്തിന്റെ മറവിൽ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ വൻ അഴിമതി നടത്തിയെന്നാണ് യത്നലിന്റെ ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാൻ 20,000 രൂപ നിരക്കിൽ ബെംഗളുരുവിൽ 10,000 കിടക്കകൾ വാടകയ്ക്കെടുത്തു. രോഗികൾക്ക് എട്ടുമുതൽ പത്തുലക്ഷം രൂപവരെ ബില്ലിട്ടു തുടങ്ങിയ ആരോപണങ്ങളാണ് യത്‌നൽ ഉന്നയിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറുമായി ചേർന്നും യെദ്യൂരപ്പ അഴിമതി നടത്തിയതായി യത്നൽ ആരോപിച്ചു."ഇത് ഞങ്ങളുടെ സർക്കാരായിരുന്നു, ആരുടെ സർക്കാർ അധികാരത്തിൽ വന്നാലും പ്രശ്നമല്ല, കള്ളന്മാർ കള്ളന്മാരാണ്, എന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തലിൻറെ പേരിൽ തന്നെ പുറത്താക്കാനും ബസനഗൗഡ പാട്ടീൽ യത്നൽ ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ചു. "എനിക്ക് നോട്ടീസ് നൽകട്ടെ, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നോക്കട്ടെ, ഞാൻ എല്ലാവരെയും തുറന്നുകാട്ടാം, സത്യം പറഞ്ഞാൽ എല്ലാവരെയും ഭയപ്പെടുത്തണം, എല്ലാവരും കള്ളന്മാരായി മാറിയാൽ, ആരാണ് സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കുക? പ്രധാനമന്ത്രി മോദി കാരണമാണ് രാജ്യം നിലനിൽക്കുന്നത്, ഈ രാജ്യത്ത് മുമ്പ് നിരവധി അഴിമതികൾ ഉണ്ടായിട്ടുണ്ട്, കൽക്കരി കുംഭകോണം മുതൽ 2 ജി അഴിമതി വരെ, ”യത്നൽ പറഞ്ഞു.
“കോവിഡ് മഹാമാരിയുടെ സമയത്ത് ബി.ജെ.പി സർക്കാർ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ബിജെപി എംഎൽഎയുടെ ആരോപണത്തെക്കുറിച്ച് ഞങ്ങൾക്ക് നേരത്തെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബിജെപി സർക്കാർ 40% കമ്മീഷൻ സർക്കാരാണ്'' മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
© Copyright 2023. All Rights Reserved