ആഗോള കത്തോലിക്കാ വിശ്വാസികളുടെ തലവനായി 69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (Robert Francis Prevost) -നെ തെരെഞ്ഞെടുത്തു. 'ആദ്യത്തെ അമേരിക്കൻ മാർപാപ്പ' എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം 'ലിയോ പതിനാലാമൻ മാർപ്പാപ്പ' (Pope Leo XIV) എന്ന പേരാണ് ഔദ്ധ്യോഗികമായി സ്വീകരിച്ചത്. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോൺക്ലേവിന് സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കയിൽ നിന്നുള്ള പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിൻറെ പിൻഗാമി, വടക്കേ അമേരിക്കക്കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റും.
------------------aud--------------------------------
ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും കത്തോലിക്കാ പള്ളിയ്ക്കും പുതിയ മേധാവിയായി. ക്ലോൺകേവ് നടക്കുന്നതിന് മുമ്പ് തന്നെ സാധ്യത പട്ടികയിൽ ഇടം നേടിയ ആളാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. 2025 മെയ് 8 ൽ ഔദ്ധ്യോഗികമായ അധികാരമേൽക്കുന്നത് മുതൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിൻറെയും കത്തോലിക്കാ സഭയുടെയും പരമാധികാരിയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഇന്നലെ രാത്രി 9.40 -ഓടെ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൻറെ മേൽക്കൂരയിൽ സ്ഥാപിച്ച ചിമ്മിനിയിലൂടെ വെളുത്തപുക വന്നതോടെ രണ്ട് ദിവസമായി തുടരുന്ന 267-ാം മാർപാപ്പയ്ക്ക് വേണ്ടിയുള്ള കോൺക്ലേവ് അവസാനിച്ചു. കോൺക്ലേവിൻറെ രണ്ടാം ദിനമായ ബുധനാഴ്ച വൈകീട്ടോടെ നടന്ന അവസാന ബാലറ്റിലാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ പുതിയ മാർപ്പാപ്പയായി തെഞ്ഞെടുത്തത്. ക്ലോൺക്ലേവ് തീരുമാനം അറിയാനായി സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ പതിനായിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യാനായി അദ്ദേഹം സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ മാർപ്പാപ്പയുടെ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് എത്തി. ഫ്രാൻസിസ് മാർപ്പാപ്പയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നയാളാണ് അഗസ്റ്റീനിയൻ സഭാംഗം കൂടിയായ പ്രെവോസ്റ്റ്. യുഎസിലെ ഇല്ലിനോയിയിലെ ചിക്കാഗോയിൽ 1955 സെപ്റ്റംബർ 14 -നാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ജനിച്ചത്. പൌരോഹിത്യത്തിൻറെ തുടക്കത്തിൽ അദ്ദേഹം അഗസ്റ്റീനിയക്കാർക്കായി ജോലി ചെയ്തു. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഇടവക പാസ്റ്ററായിരുന്നു. രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023 --ലാണ് അദ്ദേഹത്തെ കർദ്ദിനാളായി, ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചത്. 2023 മുതൽ ഡികാസ്റ്ററി ഫോർ ബിഷപ്പ്സ് പ്രിഫെക്റ്റായും ലാറ്റിൻ അമേരിക്കയിലെ പൊന്തിഫിക്കൽ കമ്മീഷൻറെ പ്രസിഡൻറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിലെ ചിക്ലായോ ബിഷപ്പായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2001 മുതൽ 2013 വരെ ഓർഡർ ഓഫ് സെൻറ് അഗസ്റ്റിൻറെ ജനറലായും സേവനമനുഷ്ഠിച്ചു. 2023 -ൽ പ്രിവോസ്റ്റിനെ ബിഷപ്പുമാർക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചിരുന്നു. സഭയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആളായിരുന്നു റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. യുഎസിൽ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും എതിരെ അടുത്തകാലത്ത് ഉയർന്നുവന്ന നടപടികളെ റദ്ദ് ചെയ്യുന്ന നിലപാടായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. എങ്കിലും റിപ്പബ്ലിക്കൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നതിനാൽ സ്ത്രീകളുടെ പൌരോഹിത്യ പദവി, ജെൻറർ, സ്വവർഗ വിവാഹം എന്നിവയോടുള്ള അദ്ദേഹത്തിൻറെ നിലപാട് ഏറെ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ട് തന്നെ കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് മാർപ്പാപ്പ തുടക്കമുട്ട പരിഷ്ക്കരണ നടപടികൾ ലിയോ പതിനാലാമൻ തുടരുമോയെന്ന കാര്യം ലോകവും കത്തോലിക്കാ വിശ്വാസികളും ഉറ്റുനോക്കുന്നു.
© Copyright 2024. All Rights Reserved