കൊടുംതണുപ്പിൽ സ്വന്തമായുളളതെല്ലാം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന മനുഷ്യരുണ്ട് ദില്ലിയിൽ. സർക്കാരിന്റെ ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ബുൾഡോസറുകൾ ഇടിച്ചുനിരത്തിയ വീടുകളിൽ കഴിഞ്ഞവർ. പുനരധിവസിപ്പിക്കാതെ ശൈത്യകാലത്ത് കുടിയിറക്കപ്പെടരുതെന്ന സുപ്രിംകോടതി നിർദേശം നിലനിൽക്കുമ്പോഴും പുറംതളളപ്പെട്ട മനുഷ്യർ. നിയമങ്ങൾ കാറ്റിൽ പറത്തി ഡൽഹി കോർപ്പറേഷൻ കുടിയിറക്കിവിട്ട ആയിരങ്ങൾ അന്തിയുറങ്ങുന്നത് തലസ്ഥാന നഗരിയുടെ തെരുവിൽ. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ പൊലീസ് കാവലിൽ പൊളിച്ചുനീക്കിയ കുടുംബങ്ങളിലെ ആളുകളാണ് കൊടുംതണുപ്പും വെയിലുമേറ്റ് തെരുവിൽ കഴിയുന്നത്.-------------------aud--------------------------------fcf308 500 വീടുകളാണ് ഇവിടെ അധികാരികൾ പൊളിച്ചു നീക്കിയത്. അധികൃതർ പൊളിച്ചുനീക്കിയ കൂരയുടെ ഭാഗങ്ങൾ കത്തിച്ചാണ് ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന് സമീപം അവർ ഈ തണുപ്പിൽ തീ കായുന്നത്. യന്ത്രക്കൈ മാന്തിയെടുത്ത സ്വപ്‌നത്തിൽ നിന്നും അക്ഷരങ്ങൾ ചികയുന്ന കുഞ്ഞിക്കൈകളെ അവിടെ കാണാം.അഭയം തന്ന വീട് നാമാവശേഷമായിട്ടും വീടുകളുടെ സ്ഥാനത്ത് അന്തിയുറങ്ങുന്ന സാധു ജീവനുകൾ. കൂരതയുടെ കല്ല് മിനുക്കിയാൽ കിട്ടുന്ന തുട്ടിൽ ഉപജീവനം കാണുന്നവർ. ഈ കല്ലുകളിലെ സിമൻ്റ് നീക്കം ചെയ്‌ത് കൊടുത്താൽ പ്രതിഫലമായി രണ്ട് രൂപ കിട്ടും. ഇതാണ് നിസാമുദ്ദീന് സമീപത്തെ ഇപ്പോഴത്തെ കാഴ്ചകൾ.ജീവിത സമ്പാദ്യം മുഴുവനും ഒരൊറ്റ പകലിൽ ഡൽഹി കോർപ്പറേഷൻ്റെ മുഖം മിനുക്കൽ യജ്ഞത്തിൽ മണ്ണായി പോകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നവരാണ് ഇവർ. രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം കൊണ്ടെത്തിച്ചത് കനത്ത പൊലീസ് കാവലിൽ നടന്ന കുടിയോഴിപ്പിക്കൽ നടപടിയിലേക്കാണ്. 2000 പേരാണ് കൊടും തണുപ്പിൽ വഴിയാധാരമായത്. അതിശൈത്യകാലത്ത് കുടിയൊഴിപ്പിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് കാറ്റിൽ പറത്തി ഒന്നര ഏക്കർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്രോയി വാർത്താസമ്മേളനം നടത്തിയ അഭിമാനത്തോടെ അവകാശപ്പെട്ടത് കഴിഞ്ഞ മാസം 21ന് ആയിരുന്നു. പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും സ്ത്രീകളേയും കൂട്ടി അന്തിയുറങ്ങാൻ ഒരിടം തേടി അലയുകയായിരുന്നു ആ സമയം ഇവിടുത്തെ മനുഷ്യർ.ദില്ലി - മഥുര റോഡിനോട് ചേർന്ന വളപ്പിലെ അഞ്ഞൂറിലധികം വീടുകളിന്ന് ഇഷ്ടിക കൂമ്പാരങ്ങളാണ്.ദില്ലി മുൻസിപ്പൽ കോർപ്പറേഷൻറെ പക്കലുള്ള ഉപഗ്രഹ ചിത്രങ്ങളിൽ 2006ന് മുൻപ് ഈ മനുഷ്യർ ഇവിടെ വസിച്ചിരുന്നില്ല എന്ന വിചിത്രവാദമാണ് അധികാരികൾ ഉന്നയിക്കുന്നത്. പൊളിച്ചുമാറ്റുന്നതിന്റെ രണ്ടു ദിവസം മുൻപാണ് പലർക്കും ഒഴിഞ്ഞു പോകാനുളള നോട്ടീസ് ലഭിച്ചത്. രേഖകളുളളവരും ഇല്ലാത്തവരുമുണ്ട്, പുനരധിവാസത്തിനായി സർക്കാരിൽ പലകുറി അപേക്ഷിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ശൈത്യകാലത്ത് ഒരു മനുഷ്യനെ പോലും കുടിയൊഴിപ്പിക്കരുതെന്ന സുപ്രിംകോടതി നിർദേശം നിലനിൽക്കെയായിരുന്നു ഇടിച്ചു നിരത്തൽ. എങ്ങോട്ട് പോകണമെന്നറിയാത്ത മനുഷ്യരാണ് ചുറ്റും. 'ഞങ്ങളെ കേൾക്കാൻ ആരുമില്ല. നിങ്ങൾ പറയൂ ഞങ്ങൾ എങ്ങോട്ട് പോകണ'മെന്ന് കണ്ണീരോടെ ഒരുകൂട്ടം മനുഷ്യർ. പേരറിയാത്ത മരം നൽകിയ തണലിൽ ജീവിതം തളളിനീക്കുകയാണ് സിതാരയുടെ കുടുംബം. ദാരിദ്രവും രോഗങ്ങളും മാത്രമായിരുന്നു കൂട്ട്. ഇന്ന് കൊടും തണുപ്പിനോടും പോരാടിക്കണം,മലിനീകരണ തോത് കുറഞ്ഞതോടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ലഭിച്ച ഇളവ് മറയാക്കിയാണ് കുടിയൊഴിപ്പിക്കൽ. അനധികൃത കുടിയേറ്റക്കാർക്കുളള മുന്നറിയിപ്പാണിതെന്നും അധികൃതർ ആവർത്തിക്കുന്നു. അപ്പോഴും സർക്കാരിന്റെ കണക്കുപുസ്തകങ്ങളിൽ പെട്ട് കുടിയിറക്കപ്പെട്ടവരുണ്ട് നിസാമുദ്ദീനിൽ, മെഹ്റോളിയിൽ, ആയ നഗറിൽ. ഒരു ശൈത്യകാലം കൂടി എങ്ങനെ താണ്ടുമെന്നറിയാത്തവർ.
© Copyright 2023. All Rights Reserved