ഇസ്രായേൽ ആക്രമണത്തിൽ പൊരുതുന്ന ഫലസ്‌തീൻ ജനതക്ക് പിന്തുണയുമായി ആസ്ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ഖവാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ഖവാജ പാകിസ്‌താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്ട്രേലിയൻ ടീമിൽ ഖവാജ മാത്രമാണ് ബാൻഡ് ധരിച്ച് എത്തിയത്.
നേരത്തെ ഫലസ്‌തീൻ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ഉപയോഗിക്കാനായിരുന്നു ഖവാജ തീരുമാനിച്ചിരുന്നത്. എന്നാൽ ഐ.സി.സിയുടെ വിലക്ക് വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. പരിശീലനത്തിനിടെയാണ് ഫലസ്‌തീൻ അനുകൂല വാചകം എഴുതിയ ഷൂസുമായി ഖവാജ എത്തിയത്. സംഭവം വാർത്തയാകുകയും ചെയ്തു. അതേസമയം ഐ.സി.സിയുടെ തീരുമാനത്തിനെതിരെ പോരാടുമെന്ന് ഖവാജ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 'സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസിൽ എഴുതിയിരുന്നത്. ഫലസ്‌തീൻ ഹമാസ് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഫലസ്തീന് ഐക്യദാർഢ്യമുയർത്തിയാണ് ഖവാജ രംഗത്ത് എത്തിയത്. എന്നാൽ തന്റെ ഷൂസിലെ സന്ദേശങ്ങൾ മനുഷ്യത്വപരമായ അഭ്യർത്ഥന മാത്രമാണെന്ന് ഖവാജ പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചട്ടങ്ങളെ മാനിക്കുന്നു. എന്നാൽ ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉയർത്തുന്നതിന് വേണ്ടി പോരാടുമെന്നും അംഗീകാരം നേടുന്നതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved