ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്പനിയുമായി ചർച്ചകൾ നടത്തി ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ടിക് ടോകിനെതിരെ നടപടി ഉണ്ടാവരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നിട്ടുണ്ട്.
സോളിസിറ്റർ ജനറലായി ട്രംപ് നിയമിച്ച ജോൺ സൗറാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിക് ടോക്കിന്റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. രാഷ്ട്രീയനീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. ചർച്ചകളിൽ വൈദഗ്ധ്യമുള്ളയാളാണ് ട്രംപ്. ചർച്ചകൾ നടത്തി ഒരു രാഷ്ട്രീയതീരുമാനമുണ്ടാക്കാനുള്ള ശേഷി ട്രംപിനുണ്ട്. സർക്കാറിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ ട്രംപ് ഒരു തീരുമാനത്തിലേക്ക് എത്തുവെന്നും അദ്ദേഹം പറഞ്ഞു. ടിക് ടോകിന് പ്രവർത്തിക്കാൻ ട്രംപ് അനുമതി നൽകുമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.
ടിക് ടോക്കിലൂടെ തനിക്ക് കുറേ വോട്ടർമാർക്കിടയിലേക്ക് എത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ടിക് ടോകിന് കുറച്ചുകാലത്തേക്ക് കൂടി പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കുമെന്ന് അരിസോണയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ടിക് ടോക്കിന്റെ നിരോധനവുമായി ബന്ധപ്പെട്ട് നിയമം പാസാക്കിയിരുന്നു. കമ്പനിയുടെ ഉടമസ്ഥതരായ ബൈറ്റ്ഡാൻസിന് ടിക് ടോക് വിൽക്കാൻ 270 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved