കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖ നൽകാനും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിക്കാനുമുള്ള ഇന്ത്യയുടെ കഴിവാണ് ഭരണ രംഗത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും മികച്ച ഉദാഹരണമെന്ന് രാജീവ് ചന്ദ്രശേഖർ. 2014 മുതലുള്ള പത്ത് വർഷത്തിനിടയിൽ ഇന്ത്യൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ, ചലനമറ്റ ഒരു സർക്കാരിൽ നിന്ന് കാര്യക്ഷമമായ സർക്കാരിലേക്കുള്ള ഇന്ത്യയുടെ പ്രകടനത്തെ സഹായിക്കുന്നതായിരുന്നു. 'മാറുന്ന ലോകക്രമത്തിൽ ബ്രിട്ടന്റെ ഭാവി’ എന്ന വിഷയത്തിൽ ലണ്ടനിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു മുൻ ഐടി സഹമന്ത്രി കൂടിയായ രാജീവ്.
1.2 ബില്യൺ ഇന്ത്യക്കാർക്കുള്ള ഡിജിറ്റൽ ഐഡന്റിറ്റിയാണ് നമ്മുടെ സർക്കാർ സംവിധാനത്തിന്റെ കാതൽ. ഇത് നേരത്തെ പ്രവർത്തനരഹിതമായ ഒരു സർക്കാർ ഉള്ളതായി വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുഖം തന്നെ മാറ്റിമറിച്ചു. 2014-ന് മുമ്പ്, മിക്ക ഏഷ്യൻ രാജ്യങ്ങളെയും കുറിച്ചുള്ള പൊതുവായ വിമർശനം, അവർക്ക് അവരുടെ ജനങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ എത്തിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. 2014-ന് ശേഷം, ഞങ്ങൾ മികച്ച സാങ്കേതികവിദ്യ സ്വീകരിച്ചപ്പോഴാണ് പ്രവർത്തനരഹിതമായ ജനാധിപത്യം, സർക്കാർ എന്നീ വിശേഷണങ്ങൾ ഞങ്ങൾ തിരുത്തിയത്. സാങ്കേതികവിദ്യയോടുള്ള ഞങ്ങളുടെ സമീപനവും ഡിജിറ്റിലൈസ്ഡ് ഭരണ നിർവഹണവും ആണ് ആ മാറ്റം കൊണ്ടുവന്നത്. മറ്റ് ജനാധിപത്യ രാജ്യങ്ങൾ സ്വീകരിച്ച ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ വിജയകരമായി സ്ഥാപിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രതിബദ്ധതകളിൽ ടോണി ബ്രെയർ രാജീവിനെ അഭിനന്ദിച്ചു. ഇന്ത്യയിൽ ഡിജിറ്റൽ ഭരണസംവിധാനം സ്ഥാപിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ എടുത്ത മുൻകൈയും നേതൃത്വവും വില്യം ഹേഗ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
© Copyright 2025. All Rights Reserved