ന്യൂറാലിങ്ക് സാങ്കേതികവിദ്യയുടെ ആദ്യഘട്ട പരീക്ഷണത്തിന് തുടക്കമാകുന്നു. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കി, അതിലൂടെ ചെറിയ ഒരു കംപ്യൂട്ടര്‍ചിപ് വച്ച്, തലച്ചോറും കംപ്യൂട്ടറുമായി ലിങ്ക് ചെയ്തു പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ന്യൂറാലിങ്ക് സാങ്കേതികവിദ്യ. സന്നദ്ധരായവരെ ക്ഷണിച്ച് കമ്പനി ഇറക്കിയ കുറിപ്പിന് മികച്ച പ്രതികരണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ.കമ്പനിയുടെ ഈ പരീക്ഷണത്തിന് തങ്ങള്‍ തയാറാണെന്നറിയിച്ച് 'ആയിരങ്ങള്‍' എത്തിയിരിക്കുകയാണത്രെ. ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ന്യൂറാലിങ്ക്.
സർജിക്കൽ റോബോട്ട്
തലയോട്ടിയില്‍ ദ്വാരമിട്ടു പ്രൊസസര്‍ വയ്ക്കുന്നു.
തലയോട്ടിയുടെ ഒരു ഭാഗം തുറന്ന് അതിനുള്ളില്‍ സ്ഥിരമായിഒരു കംപ്യൂട്ടര്‍ പ്രൊസസര്‍ വയ്ക്കുക എന്ന സംവിധാനത്തിനു ഭാവിയില്‍ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചശക്തിയില്ലാത്തവര്‍ക്കുമൊക്കെ തുണയാകാനാകുമോ എന്നറിയാനുള്ള ശ്രമമായിരിക്കും നടത്തുക. ഇതുവരെ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി മനുഷ്യരുടെ തലച്ചോറും മൈക്രോചിപ്പും തമ്മില്‍ ബന്ധിപ്പിച്ച്, ചില രോഗാവസ്ഥകളിലുള്ളവരെ സഹായിക്കാനൊക്കുമോ എന്നറിയാനായിരിക്കും ശ്രമം. ഇതിന് സ്വമേധയാ മുന്നോട്ടുവരുന്നവരെ ക്ഷണിച്ചു ഗവേഷകര്‍ ഇറക്കിയിരുന്ന കുറിപ്പിനാണ് മികച്ച പ്രതികരണം ലഭിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved