സ്‌കോട്ട് ലൻഡിൽ വാഹനഉടമകൾ നടപ്പാതയിലും, പാതയിലേക്ക് കയറുന്ന ചരിവുകളിലും പാർക്കിംഗ് നടത്തിയാൽ 100 പൗണ്ട് പോയിക്കിട്ടും. യുകെയിൽ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തുന്ന ആദ്യത്തെ മേഖലയാണ് സ്‌കോട്ട് ലൻഡ് . കൗൺസിലുകൾ ഇന്നുമുതൽ നിയമം നടപ്പാക്കിത്തുടങ്ങും.
'ഇത് മാന്യതയുടെ പ്രശ്‌നമാണ്. നമ്മുടെ നടപ്പാതകൾ ആളുകൾക്ക് കൂടുതൽ ഉപയോഗപ്രദമാകണം', ട്രാൻസ്‌പോർട്ട് എംഎസ്പി ഫിയോണ ഹൈസ്ലോപ് പറഞ്ഞു.
വാഹനങ്ങൾ നടപ്പാതയിൽ കയറ്റുന്നത് വീൽച്ചെയർ ഉപയോഗിക്കുന്നവർക്കും, പ്രാമുകൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്കും, കാഴ്ച പരിമിതർക്കും, പ്രായമായവർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ തിരക്കേറിയ റസിഡൻഷ്യൽ മേഖലകളിൽ ഈ നിയമം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. പല ഭാഗങ്ങളിലും പാർക്ക് ചെയ്യാൻ ഇടംകിട്ടാതെ വരുന്നവർ പെരുവഴിയിലാകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ മാറ്റം നിയമമായി നടപ്പിലാക്കാനും കൂടുതൽ ചെലവുകൾ വരുമെന്നാണ് കരുതുന്നത്. വാഹനഉടമകൾക്ക് നിർദ്ദേശം നൽകാൻ കൂടുതൽ വാർഡൻമാരെ ജോലിക്കെടുക്കാനും, ബോർഡുകൾ സ്ഥാപിക്കാനുമായി കൗൺസിലുകൾക്ക് മില്ല്യണുകൾ ചെലവ് വരുമെന്നാണ് ആശങ്ക. നടപ്പാതയിൽ പാർക്ക് ചെയ്ത് പിടിക്കപ്പെട്ടാൽ 100 പൗണ്ടാണ് പിഴ. 14 ദിവസത്തിനകം അടച്ചാൽ പിഴ 50 പൗണ്ടായി കുറയ്ക്കാം.
വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കാൻ കഴിയുമെങ്കിലും എല്ലാ സ്‌കോട്ടിഷ് കൗൺസിലുകളും ഇത് ഉടനടി പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നില്ല. പാർക്കിംഗ് പ്രശ്‌നമായാൽ ബിസിനസ്സിനെ ബാധിക്കുമെന്ന് ഷോപ്പ് ഉടമകളും ആശങ്ക രേഖപ്പെടുത്തുന്നു.
© Copyright 2023. All Rights Reserved