ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോടികൾ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമേ ജനം വിലയിരുത്തു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാധാരണക്കാർ ദുരിതജീവിതം നയിക്കുമ്പോൾ കേരളീയവും നവകേരള സദസ്സും സിപിഎമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയ ഗതികേടിൽ വന്ദ്യവയോധികർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങുമ്പോഴാണ് സർക്കാരും സിപിഎമ്മും "ഹാപ്പിനെസ്' ആഘോഷിക്കുന്നത്.
നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷൻ വീടിനു തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് ഇവർ പെരുവഴിയിലാക്കിയത്. കെഎസ്ആർടിസി പെൻഷൻകാരെയും ജീവനക്കാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങൾ പോലും ലഭ്യമല്ലാത്ത തരത്തിലേക്ക് തകർത്തു. സർക്കാർ ജീവനക്കാർക്കുള്ള ഡിഎ കുടിശിക എന്ന് നൽകുമെന്ന ചോദ്യത്തിനു മറുപടിയില്ല. എൻഡോസൾഫാൻ ദുരിതബാധിതർ, കുടുംബശ്രീ പ്രവർത്തകർ, കാരുണ്യയിൽ ചികിത്സാ സഹായം കാത്തിരിക്കുന്ന ആയിരങ്ങൾ... ഇത്രയും സാധാരണക്കാർ ദുരിതപർവത്തിൽ നിൽക്കുമ്പോഴാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാട് മുടിച്ചുള്ള യാത്ര .. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മും എൽഡിഎഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ്സ്. പക്ഷേ അത് ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സംഘടിപ്പിക്കുന്നത് അധികാര ധാർഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ് സതീശൻ പറഞ്ഞു.
© Copyright 2024. All Rights Reserved