ഒരു പതിറ്റാണ്ടോളം ഫ്രഞ്ച് സാമ്രാജ്യത്തിൻറെ അധിപനായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിൻറെ തൊപ്പി ലേലത്തിൽ നേടിയതു പതിനേഴ് കോടിയിലേറെ രൂപ. ആഗോള ലേലപ്പുരകളിൽ എന്നും സ്വീകാര്യതയേറെയുണ്ടായിരുന്ന നെപ്പോളിയൻ ഇക്കുറിയും പ്രതീക്ഷ തെറ്റിച്ചില്ല. പാരിസിലെ ഡ്രോട്ട് ഓക്ഷൻ ഹൗസാണു ലേലം സംഘടിപ്പിച്ചത്. ബിസിനസുകാരനായ ജീൻ ലൂയിസിൻറെ ഉടമസ്ഥതയിലായിരുന്നു ഇത്രയും കാലം ഈ തൊപ്പി. കഴിഞ്ഞമാസം അദ്ദേഹം അന്തരിച്ചതോടെ തൊപ്പി ലേലത്തിനെത്തുകയായിരുന്നു. ആരാണു കോടികൾ മുടക്കി നെപ്പോളിയൻറെ തൊപ്പി വാങ്ങിയതെന്ന വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.നെപ്പോളിയൻ സ്വയം സൃഷ്ടിച്ചെടുത്ത ഒരു ഇമേജിൻറെ ഭാഗമായിരുന്നു ഈ തൊപ്പിയെന്നാണു കരുതപ്പെടുന്നത്. ഒരു വശത്തേക്കു മടക്കിവയ്ക്കുന്ന രീതിയിലായിരുന്നു അദ്ദേഹം ഇതു ധരിച്ചിരുന്നത്. യുദ്ധസമയത്തൊക്കെ അദ്ദേഹം എവിടെയാണു നിൽക്കുന്നതെന്നു മറ്റു സൈനികർക്ക് വ്യക്തമായി തിരിച്ചറിയാൻ ഇതിലൂടെ സാധിച്ചിരുന്നു. ഇത്തരത്തിൽ 120 ഓളം തൊപ്പികളാണു നെപ്പോളിയന് ഉണ്ടായിരുന്നു. ഇവയിൽ പലതും ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. നെപ്പോളിയൻറെ തൊപ്പിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ പാരിസിലെ ലേലത്തിൽ നിന്നു ലഭിച്ചിരിക്കുന്നത്. 2014ൽ സൗത്ത് കൊറിയൻ ബിസിനസുകാരൻ കോടികൾ മുടക്കി നെപ്പോളിയൻറെ മറ്റൊരു തൊപ്പി സ്വന്തമാക്കിയിരുന്നു.
© Copyright 2023. All Rights Reserved