ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരായ ഫ്രാൻസ് ഇന്ത്യയിൽ നിന്നും ആയുധം വാങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് സംവിധാനം വാങ്ങാൻ ഫ്രാൻസ് ആലോചിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ പ്രതിരോധ പങ്കാളിയാണ് ഫ്രാൻസ്. യുദ്ധവിമാനങ്ങളും അന്തർവാഹികളും ആയുധങ്ങളും ഇന്ത്യ ഫ്രാൻസിൽനിന്ന് വാങ്ങുന്നുണ്ടെങ്കിലും, ഫ്രാൻസ് ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയിരുന്നില്ല. പിനാക്ക റോക്കറ്റ് സംവിധാനം ഫ്രാൻസ് വാങ്ങുന്നതോടെ പുതിയ ചരിത്രം പിറക്കും.
-------------------aud--------------------------------
1999-ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു. അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന 'പിനാക്ക' വാങ്ങാൻ ഫ്രാൻസും അർമേനിയയും നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പരീക്ഷണങ്ങളെല്ലാം വിജയിച്ച് പിനാക്ക കരുത്ത് തെളിയിച്ചതോടെയാണ് ഫ്രാൻസ് ഇന്ത്യൻ റോക്കറ്റിൽ കണ്ണുവെച്ചത്. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് ഉന്നംവെക്കാനാവുന്ന പിനാക്ക റോക്കറ്റ് ലോഞ്ചർ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്.
റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതായാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. യുഎസിൻറെ എം 142 HIMARS റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന് തുല്യമായ സംവിധാനമാണ് ഇന്ത്യയുടെ പിനാക. 90 കിലോമീറ്റർ പരിധിയുള്ള ഫ്രീ-ഫ്ലൈറ്റ് ആർട്ടിലറി റോക്കറ്റ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. മൾട്ടി-ട്യൂബ് ലോഞ്ചർ വെഹിക്കിൾ അടക്കമുള്ള സംവിധാനങ്ങളും ലോഞ്ചറിലുണ്ട്. മൾട്ടി-ബാരൽ റോക്കറ്റ് സിസ്റ്റത്തിൽ 6 റോക്കറ്റുകൾ വീതമുള്ള രണ്ട് പോഡുകൾ ഉണ്ട്. 72 റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ സാധിക്കുന്നതാണ് പുതിയ ലോഞ്ചർ. ലോഞ്ചർ മാനുവൽ, റിമോട്ട്, സ്റ്റാൻഡ് എലോൺ, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രത്യകതയും പുതിയ ലോഞ്ചറിനുണ്ട്. 1999-ലെ കാർഗിൽ യുദ്ധകാലത്താണ് പിനാക്കയുടെ ആദ്യവിന്യാസം. റഷ്യൻ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിക്കുന്നത്. യുദ്ധത്തിനിടെ, ഉയർന്ന പ്രദേശത്തുള്ള പാക് പൊസിഷനുകൾ തകർക്കുന്നതിൽ പിനാക വഹിച്ച പങ്ക് ഏറെ പ്രധാനമാണ്. അന്ന് പാകിസ്ഥാനെ വിറപ്പിച്ച പിനാക്ക ലോഞ്ചർ വീണ്ടും അവതരിക്കുകയാണ്.
പരീക്ഷണ വിജയത്തിന് പിന്നാലെ സംഘർഷബാധിത പ്രദേശമായ അർമേനിയയിൽ നിന്നും പിനാകയ്ക്ക് ആദ്യ ഓർഡർ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം പിനാക്ക പരീക്ഷിച്ചത്. പിനാകയുടെ പ്രഹരശേഷിയിലും കൃത്യതയിലും ഫ്രാൻസ് തൃപ്തരാണെന്നാണ് വിവരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ പിനാകയുടെ കാര്യവും ചർച്ചയിലുൾപ്പെട്ടേക്കുമെന്നാണ് സൂചന. എന്നാൽ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
© Copyright 2024. All Rights Reserved