പുതിയ ക്രിമിനൽ നിയമങ്ങൾ യാഥാർഥ്യമാകുന്നതോടെ, ലോകത്തെ ഏറ്റവും
പരിഷ്കരിച്ച ക്രിമിനൽ നീതിനിർവഹണ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് രാജ്യം മുക്തി നേടുന്ന സാഹചര്യത്തിനാണ് ഈ പുതിയ നിയമങ്ങൾ വഴിയൊരുക്കിയത്. സമയത്ത് നീതി ലഭിക്കുക എന്ന 130 കോടി ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഈ നിയമങ്ങൾ പാർലമെൻ്റ് പാസാക്കിയതെന്നും ഒരു പ്രമുഖ മാധ്യമത്തിന് വേണ്ടി സാന്ത്വന ഭട്ടാചാര്യയും രാജേഷ് കുമാർ താക്കൂറും നടത്തിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
ഇത് യാഥാർഥ്യമാകുന്നതോടെ പൂർണ ആത്മവിശ്വാസത്തോടെ തനിക്ക് പറയാൻ കഴിയും, രാജ്യത്ത് ഏത് ഭാഗത്തും എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ സാധിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്നുവർഷത്തിനകം നീതി ഉറപ്പാക്കാൻ ഈ മൂന്ന് നിയമങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ നീതിനിർവഹണരംഗത്ത് പുതിയ യുഗത്തിനാണ് ഇത് തുടക്കം കുറിച്ചത്. നീതിയാണ് ഈ നിയമങ്ങളുടെ ആത്മാവ്. ഇരയ്ക്കും പ്രതിക്കും നീതിനിർവഹണ രംഗത്ത് യുക്തിസഹമായി ഇടപെടാൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതാണ് ഈ മൂന്ന് നിയമങ്ങൾ. ആരെയെങ്കിലും ശിക്ഷിക്കുക എന്നതിനല്ല, ഈ മൂന്ന് നിയമങ്ങൾ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പകരം എല്ലാവർക്കും നീതി ഉറപ്പാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
പെറ്റിക്കേസുകളിൽ സാമൂഹിക സേവനം
5,000 രൂപയിൽ താഴെയുള്ള മോഷണ കുറ്റങ്ങൾക്ക് ശിക്ഷയായി സാമൂഹിക സേവനമാണ് നിർദേശിക്കുന്നത്. ഈ നിയമങ്ങൾ നീതി കേന്ദ്രീകൃതമായാണ് വിഭാവനം ചെയ്‌തിരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് ആറ് കാര്യങ്ങളിൽ ജയിലിൽ നിന്ന് മോചിതരാകാൻ അവസരം നൽകിയിട്ടുണ്ട്. എന്തെങ്കിലും നിർബന്ധം മൂലമോ അബദ്ധത്തിലോ പെറ്റിക്കേസുകളിൽ പെടുന്നവർക്ക് സാമൂഹിക സേവനം നടത്തി സ്വയം മെച്ചപ്പെടാനുള്ള അവസരം ലഭിക്കും. പെറ്റി കേസുകൾക്ക് ഇപ്പോൾ സമ്മറി ട്രയൽ നിർബന്ധമാണ്. ' ഇപ്പോൾ ഒരു മജിസ്ട്രേറ്റിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാം. നേരത്തെ, അറസ്റ്റിനെ കുറിച്ച് വീട്ടുകാരെ അറിയിക്കാതെ പൊലീസ് പലപ്പോഴും ആളുകളെ കൂട്ടിക്കൊണ്ടുപോയി കസ്റ്റഡിയിൽ വെയ്ക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്ന ഒരു രജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. ഈ രജിസ്റ്ററിൽ എത്ര പേർ കസ്റ്റഡിയിലുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തണം. 24 മണിക്കൂറിനകം ഇവരെ കോടതിയിൽ ഹാജരാക്കണം. നേരത്തെ, വീഡിയോഗ്രാഫി ഇല്ലാതെ പൊലീസിന് തിരച്ചിലും പിടിച്ചെടുക്കലും നടത്താമായിരുന്നു. ഇപ്പോൾ എല്ലാ തിരച്ചിലിനും പിടിച്ചെടുക്കൽ പ്രവർത്തനങ്ങൾക്കും രണ്ട് നിഷ്‌പക്ഷ സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോഗ്രാഫി നിർബന്ധമാക്കിയിരിക്കുന്നതായും അമിത് ഷാ പറഞ്ഞു.
നേരത്തെ ഇരകളുടെ പരാതികളിൽ ചിലപ്പോഴെങ്കിലും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് സീറോ എഫ്ഐആർ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ഇരയ്ക്ക് എഫ്ഐആറിൻ്റെ സൗജന്യ പകർപ്പ് നേടാനുള്ള അവകാശം നിയമം അനുശാസിക്കുന്നു. ഇരകൾ പരാതി നൽകിയതിന് ശേഷം മറുപടി നൽകേണ്ടതും അതിനുശേഷം 90 ദിവസത്തിനകം അവർക്ക് വിവരങ്ങൾ നൽകേണ്ടതുമാണ്. കൂടാതെ രണ്ടാഴ്‌ചയിലൊരിക്കൽ എസ്എംഎസ് മുഖേനയോ മറ്റ് ഇലക്ട്രോണിക് ആശയവിനിമയ രീതികളിലൂടെയോ വിചാരണയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ, ഒരു കേസ് പിൻവലിക്കാൻ ഇരയുടെ സമ്മതം ആവശ്യമില്ലായിരുന്നു. ഇപ്പോൾ അത് നിർബന്ധമാക്കിയിരിക്കുന്നു. ഓഡിയോ-വീഡിയോ റെക്കോർഡിംഗുകൾ കോടതിയിൽ ഹാജരാക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. സാക്ഷികൾ, പ്രതികൾ, വിദഗ്‌ധർ, ഇരകൾ എന്നിവർ നേരിട്ട് കോടതിയിൽ ഹാജരാകണം. ലൈംഗികാതിക്രമ കേസുകളിൽ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കുകയും ആദ്യ ഹിയറിംഗിന്റെ 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും ചെയ്യുക എന്നതാണ് നിയമത്തിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. ക്രിമിനൽ കേസുകളിൽ വാദം കേട്ട് 45 ദിവസത്തിനകം വിധി പുറപ്പെടുവിക്കണമെന്ന് നിയമം പറയുന്നതായും അമിത് ഷാ പറഞ്ഞു.
നിലവിൽ പൊലീസ് റെയ്‌ഡ് നടത്തുമ്പോഴോ തിരച്ചിൽ നടത്തുമ്പോഴോ പിടിച്ചെടുക്കുമ്പോഴോ ഒരു വീഡിയോഗ്രാഫിയും ചെയ്യുന്നില്ല. ഇനി അത് നിർബന്ധമാക്കും. വ്യാജ കേസുകൾ രജിസ്റ്റർ ' ചെയ്യുന്നത് ഒഴിവാക്കാൻ പ്രാഥമിക അന്വേഷണത്തിന് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഇത് നടത്തേണ്ടിവരും. നിലവിൽ പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ, അത് അറസ്റ്റിലായ വ്യക്തിയുടെ കുടുംബത്തെ അറിയിക്കേണ്ടതില്ല. ഇനി ഓരോ പൊലീസ് സ്റ്റേഷനിലും രജിസ്റ്ററുകൾ സൂക്ഷിക്കുകയും വിവരങ്ങൾ ലഭ്യമാക്കുകയും വേണം. പുതിയ നിയമമനുസരിച്ച്, 24 മണിക്കൂറിനുള്ളിൽ അറസ്റ്റിലായ വ്യക്തിയെ മജിസ്ട്രേറ്റിന്റെ മുമ്പായോ കോടതിയിലോ ഹാജരാക്കിയില്ലെങ്കിൽ, പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനൽ കുറ്റത്തിന് ബാധ്യസ്ഥനാകും. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമ്പോൾ, ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി വർഷങ്ങളെടുക്കുമായിരുന്നു. അത്തരം അനുമതി 180 ദിവസത്തിനുള്ളിൽ വന്നില്ലെങ്കിൽ, തുടർന്ന് അനുമതി ലഭിച്ചതായി കണക്കാക്കി മുന്നോട്ടുപോകാം. മൊത്തത്തിൽ, പൊലീസിൻ്റെ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും ഏകപക്ഷീയമായ പൊലീസ് അധികാരം വെട്ടിക്കുറയ്ക്കുന്നതിനുമായി 20 വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസ് അധികാരികളുടെ അഭാവം മുതലെടുത്ത് കുറ്റവാളികൾ രക്ഷപ്പെടുന്നിടത്ത് പൊലീസിന് പ്രവർത്തിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഭീകരതയോട് വിട്ടുവീഴ്‌ചയില്ലാത്ത നയമാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ അല്ലെങ്കിൽ സാമ്പത്തിക ഭദ്രത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ ഇപ്പോൾ ഭീകരതയായി തരംതിരിച്ചിട്ടുണ്ട്. വധശിക്ഷയോ ജീവപര്യന്തമോ ഉള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിനെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ ശക്തമായി നേരിടുമെന്നും അമിത് ഷാ പറഞ്ഞു.
© Copyright 2024. All Rights Reserved